കവിയുടെ മരണം - ഒരു വാഴ്ത്തുപാട്ട്.
*****************************************
കവി
ഇന്നലെ രാത്രി
അരങ്ങൊഴിഞ്ഞു..
ഇനിയാണ്
കവിയുടെ
അപദാനങ്ങൾ വാഴ്ത്തുന്ന
നന്മ നിറഞ്ഞവരുടെ
രംഗപ്രവേശം ..
പുലയാട്ടു പറഞ്ഞവരും
പുറംകാൽ കൊണ്ടു
തൊഴിച്ചവരും
കവിയെ
പുഷ്പവൃഷ്ടിയാൽ
പുതപ്പിക്കുന്നതു കാണാം ..
പണ്ടെന്നോ
പങ്കെടുത്തൊരു
കവിയരങ്ങിലൊപ്പമെടുത്ത
ഫോട്ടോ ക്രോപ്പു ചെയ്ത്
മുഖപുസതകത്തിൽ
മുഖസ്തുതിയോടെ
പങ്കു വയ്ക്കുന്നതും,
കടം വാങ്ങിയച്ചടിച്ച
കവിയുടെ പുസ്തകം
പുച്ഛത്തോടെയന്ന്
തിരസ്കരിച്ച കഥ
കവിയ്ക്കാരോടുമിനി
പറയാനാവില്ലെന്ന
ബോധ്യത്തിൽ ,
ശ്രേഷ്ഠകൃതി -
യെന്നുച്ചൈസ്തരം
ഘോഷിക്കുന്നതും കാണാം ..
ഈ വേഷപ്പകർച്ചകൾ
കാണാതെ,
യുള്ളു പൊള്ളയാം
വാക്കുകൾ കേൾക്കാതെ
പോയ്മറഞ്ഞ കവീ ,
നീയെത്ര ഭാഗ്യവാൻ ..
- അജി ആലത്ത് .