2015 ജനുവരി 27, ചൊവ്വാഴ്ച

കരോൾബാഗിലെ സന്ധ്യ.



മഞ്ഞിൻറെ നേർത്ത
മുഖാവരണം നീക്കി
പുഞ്ചിരിച്ചുകൊണ്ട്
തെരുവു വിളക്കുകൾ
തെളിഞ്ഞു തുടങ്ങുമ്പോൾ
കരോൾബാഗിൽ
ശിശിരകാല സന്ധ്യ
ഉണരുകയായി..

പാതയോരത്തെ
ചായ വിൽപനക്കാരൻറെ
ഉന്തുവണ്ടിയിലെ
സമോസയിലേക്ക് നോക്കി
വെള്ളമിറക്കുന്ന
ഇന്ദ്രപ്രസ്ഥ ബാല്യത്തിൻറെ
പ്രതിരൂപം..

ഇരുട്ടു മൂടിത്തുടങ്ങുന്ന
ഡി റ്റി സി ബസ് സ്റ്റോപ്പിൽ
തണുപ്പകറ്റാൻ
കണ്‍കോണിൽ
തീയൊളിപ്പിച്ച്
ക്ഷണിക്കുന്ന
ദേവദാസിയുടെ
വർത്തമാനകാല
പ്രതിനിധി.

മധ്യവർഗസ്വപ്നങ്ങൾ
തോൾസഞ്ചിയിലേറ്റി
നോയ്ഡയിലേക്കും
ദ്വാരകയിലേക്കും
ഗാസിയാബാദിലേക്കും
വാഹനവ്യൂഹങ്ങളുടെ
പടയൊരുക്കം..

കരോൾബാഗിലെ സന്ധ്യ
രാത്രിക്ക് വഴി മാറുമ്പോൾ,
താപനില ന്യൂനത്തിലേക്ക്
താഴുമ്പോൾ,
ഒഴിഞ്ഞ ചാക്കിൻ കഷ്ണം
കഷ്മീരി പഷ്മിനാ-
ഷാളാക്കി സങ്കൽപ്പിച്ചു പുതച്ച്,
ആധാർ പോലും പുറന്തള്ളിയ
രാജധാനി നിവാസി
വിറച്ചു തുള്ളുമ്പോൾ,

സ്വച്ഛ ഭാരതം
ചൊവ്വയ്ക്ക് നേരെ
കുതിക്കുകയായിരുന്നു..

കഴിഞ്ഞ നൂറ്റാണ്ടിലും
അതിനുമുമ്പുള്ള
നൂറ്റാണ്ടുകളിലും
കരോൾബാഗിലെ സന്ധ്യ
ഇങ്ങനെ തന്നെയായിരുന്നു -

ഇനി വരും നൂറ്റാണ്ടുകളിലും !

- അജി ആലത്ത്.

நிழல்


என் நிழலை பார்த்தாலே
உனக்கு புரிந்து விடும்,
என் உள்ளுக்குள் 
எவ்வளவு
நிறைந்து நிற்கிறாய்
நீ என்று..
ஏனென்றால்
என் நிழலுக்கு கூட
உன் உருவம் தான்..

- அஜித்குமார்

നിഴൽ


എൻറെ നിഴലിനെ നോക്കിയാൽ
നിനക്കറിയാൻ കഴിയും
എൻറെയുള്ളിൽ എത്ര മാത്രം 
നീ നിറഞ്ഞു നിൽക്കുന്നുവെന്ന് ..
എന്തെന്നാൽ
എൻറെ നിഴലിന്
നിൻറെ രൂപമാണ്.

- അജി ആലത്ത്.

2015 ജനുവരി 13, ചൊവ്വാഴ്ച

പ്രണയചരിതം ,അവസാനഖണ്ഡം


രാത്രിയേറെ വൈകി,
എച്ചിൽപാത്രങ്ങൾ
കഴുകിത്തുടച്ച് ,
അടുക്കളവാതിലടച്ച് ,
കിടക്കറയിലെത്തുമ്പോൾ
പ്രിയനേ,
നീ ഉറങ്ങിയിരിക്കും..
ഉറക്കത്തിനൊരിക്കലും
തടസ്സമാകരുതേയെന്നോർത്ത്
പെരുമഴ പോലെയാർത്ത്
വരുന്നൊരു കരച്ചിൽ
തലയിണയിൽ മുഖമമർത്തി
നിശബ്ദമാക്കുമ്പോൾ ,
പ്രിയനേ,
നീ ശാന്തമായുറങ്ങുന്നത്
ഞാനുറങ്ങാതെ
നോക്കിയിരിക്കുമെന്ന
നിൻറെ പ്രണയാതുരമായ
വാക്കുകൾ..
പ്രണയത്തിൻറെ
പ്രാരംഭ നാളുകളിലെ
വാഗ്ദാനങ്ങൾ ..
എല്ലാമെല്ലാം
വീണ്ടുമെൻ കാതിൽ
മുഴങ്ങുകയാണ്..
- അജി ആലത്ത്.

2015 ജനുവരി 6, ചൊവ്വാഴ്ച

മണിയറയിൽ ..



മരുമകൾ മറന്നതാകാമെന്നു
കരുതി,
പാൽ നിറച്ച ഗ്ലാസുമായ്
മണിയറയിലെത്തിയ
വരൻറെയമ്മ കണ്ടത്-

മേശപ്പുറത്ത്
തുറന്നു വച്ച രണ്ടു
ലാപ്ടോപ്പുകൾ ,
സൈബർ ജാലകത്തിലേക്ക്
മിഴി നട്ട്  രണ്ടു
മെഴുകു പ്രതിമകൾ..

- അജി ആലത്ത്.