മഞ്ഞിൻറെ നേർത്ത
മുഖാവരണം നീക്കി
പുഞ്ചിരിച്ചുകൊണ്ട്
തെരുവു വിളക്കുകൾ
തെളിഞ്ഞു തുടങ്ങുമ്പോൾ
കരോൾബാഗിൽ
ശിശിരകാല സന്ധ്യ
ഉണരുകയായി..
പാതയോരത്തെ
ചായ വിൽപനക്കാരൻറെ
ഉന്തുവണ്ടിയിലെ
സമോസയിലേക്ക് നോക്കി
വെള്ളമിറക്കുന്ന
ഇന്ദ്രപ്രസ്ഥ ബാല്യത്തിൻറെ
പ്രതിരൂപം..
ഇരുട്ടു മൂടിത്തുടങ്ങുന്ന
ഡി റ്റി സി ബസ് സ്റ്റോപ്പിൽ
തണുപ്പകറ്റാൻ
കണ്‍കോണിൽ
തീയൊളിപ്പിച്ച്
ക്ഷണിക്കുന്ന
ദേവദാസിയുടെ
വർത്തമാനകാല
പ്രതിനിധി.
മധ്യവർഗസ്വപ്നങ്ങൾ
തോൾസഞ്ചിയിലേറ്റി
നോയ്ഡയിലേക്കും
ദ്വാരകയിലേക്കും
ഗാസിയാബാദിലേക്കും
വാഹനവ്യൂഹങ്ങളുടെ
പടയൊരുക്കം..
കരോൾബാഗിലെ സന്ധ്യ
രാത്രിക്ക് വഴി മാറുമ്പോൾ,
താപനില ന്യൂനത്തിലേക്ക്
താഴുമ്പോൾ,
ഒഴിഞ്ഞ ചാക്കിൻ കഷ്ണം
കഷ്മീരി പഷ്മിനാ-
ഷാളാക്കി സങ്കൽപ്പിച്ചു പുതച്ച്,
ആധാർ പോലും പുറന്തള്ളിയ
രാജധാനി നിവാസി
വിറച്ചു തുള്ളുമ്പോൾ,
സ്വച്ഛ ഭാരതം
ചൊവ്വയ്ക്ക് നേരെ
കുതിക്കുകയായിരുന്നു..
കഴിഞ്ഞ നൂറ്റാണ്ടിലും
അതിനുമുമ്പുള്ള
നൂറ്റാണ്ടുകളിലും
കരോൾബാഗിലെ സന്ധ്യ
ഇങ്ങനെ തന്നെയായിരുന്നു -
ഇനി വരും നൂറ്റാണ്ടുകളിലും !
- അജി ആലത്ത്.