2013 ഡിസംബർ 6, വെള്ളിയാഴ്‌ച
2013 ഡിസംബർ 4, ബുധനാഴ്‌ച
തസ്തിക
അടുക്കളക്കാരി ദേവു
അടുത്തൂണ്‍ പറ്റി
ജീവിതത്തിൽ നിന്ന് തന്നെ
പിരിഞ്ഞ ശേഷമാണ്,
അവർ ഒറ്റയ്ക്ക്
ചെയ്ത പണികൾക്ക്
മൂന്ന് തസ്തികകൾ സൃഷ്ടിക്കപ്പെടുകയും
ഏജൻസിയിൽ നിന്നും
മൂന്നു പേർ എത്തുകയും ചെയ്തത്..
ദിവസങ്ങൾ പതിവ് പോലെ
കടന്നു പോയിട്ടും,
നഴ്സറിയിൽ നിന്ന്
തിരിച്ചെത്തുന്ന
ദീപുമോൻ മാത്രം ,
ദേവകിയമ്മൂമ്മേ കാണണം എന്ന്,
എന്നും
നിലവിളിച്ചു കരഞ്ഞു....
- അജി ആലത്ത് .
2013 ഡിസംബർ 3, ചൊവ്വാഴ്ച
ധവള വിപ്ലവം
രാമൻകുട്ടി
അയഞ്ഞ മുലകളിൽ
കൈയമർത്തിയപ്പോൾ
നേർത്ത പാൽ ക്കമ്പികൾ
വിരലുകൾക്കിടയിലൂടെ
ഓട്ടുപാത്രത്തിൽ
വേദനയുടെ
സീൽക്കാരമുതിർത്തു ..
കറവ വറ്റിയ
അവസാനത്തെ പശുവിനെയും
അറവുശാലയിലേക്ക്
യാത്രയാക്കി ,
നീലയും മഞ്ഞയും നിറമുള്ള
പ്ലാസ്റ്റിക് കവറിലെ
പൊടി കലക്കിയ
നന്മ കണികണ്ടുണരാൻ
രാമൻകുട്ടി നടന്നു,
മിൽമ ബൂത്തിലേക്ക് ..
- അജി ആലത്ത് .
2013 നവംബർ 15, വെള്ളിയാഴ്‌ച
കമ്പോള നിലവാരം
രാജകുമാര ( വയോധിക ? ) ന്റെയും
പത്നിയുടെയും
നഗരസന്ദർശനത്തിനിടയ്ക്കാണ്
അത് സംഭവിച്ചത് ,,
ജൂതത്തെരുവിലെ ,
സുഗന്ധ ദ്രവ്യങ്ങൾ
വിൽക്കുന്ന കടയിലേക്ക്
കടന്നു ചെന്ന
രാജവയോധികൻ
വിൽപനയ്ക്ക് വച്ചിരുന്ന
ഏലത്തിന്റെയും ഗ്രാമ്പൂവിന്റെയും
തുറന്ന ചാക്കിന് മുകളിൽ
ഇരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു ..
സന്ദർശനശേഷം,
വിൽപനക്കാരൻ
വിലസൂചിക
ഇങ്ങനെ തിരുത്തി..
ഗ്രാമ്പൂ കിലോ 460 രൂപ എന്നത് 855
ഏലം കിലോ 2420 രൂപ എന്നത് 3850
- അജി ആലത്ത് .
2013 നവംബർ 4, തിങ്കളാഴ്‌ച
കക്കോടി മുക്കിലെ ആൽമരം പറഞ്ഞത് -
ഒൻപതേ കാലിനു ഇവിടെ വന്ന്
ഒൻപതരയ്ക്കു തിരിച്ചു പോകുന്ന
എൻ .കെ .പി മോട്ടോർസിൻറെ
ബസ്സിൽ
1983 ജനുവരി 27 ന്
കയറിപ്പോയ
സുഷമ എന്ന പെണ്‍കുട്ടി
ഇനിയും
തിരിച്ചെത്തിയിട്ടില്ല.
ഇന്നലെ,
ഭ്രാന്താസ്പത്രിയിൽ നിന്നും
മോചിതയായി
അവളുടെ അമ്മ
ഇവിടെ
ബസ്സിറങ്ങി.
ഇന്ന്,
അവളുടെ അനുജത്തിയുടെ മകൾ
ലച്ചു എന്ന ലക്ഷ്മി
അതേ ബസ്സിൽ
മൊബൈൽ ഫോണ്‍ ചെവിയിൽ ചേർത്ത്
യാത്ര തിരിക്കുമ്പോൾ,
അരുതേ എന്ന്
കുഞ്ഞിലകൾ
കൈ വീശി പറഞ്ഞത്
അവൾ
കണ്ടിരിക്കാൻ ഇടയില്ല...
- അജി ആലത്ത് .
2013 ഒക്‌ടോബർ 8, ചൊവ്വാഴ്ച
സദാചാരബോധമില്ലാത്ത കാക്ക.
പണ്ടു മുതലേ
ഈ കാക്കകൾക്ക്
സദാചാരബോധം
തീരെയില്ല.
ഓല കൊണ്ട് മറച്ച
കുളിമുറിയുടെ പിന്നിലെ
മുരിങ്ങയിൽ വന്നിരുന്ന്
ഓട്ടക്കണ്ണിട്ട് നോക്കും..
കുളക്കടവിൽ ചെന്നിരിക്കും..
പുടവകൾക്ക് പകരം
പാതിമുറിച്ച
ലൈഫ് ബോയ് സോപ്പിൻറെ കട്ട
റാഞ്ചിക്കൊണ്ടു പോകും...
കാലം മാറിയെങ്കിലും
പഴയൊരോർമ്മയിൽ
കുളിമുറിയുടെ വെൻറ്റിലേറ്ററിലൂടെ
എത്തി നോക്കിയ കാക്ക
'ഡവ്' സോപ്പിൻറെ വെണ്മയിലും
അതിലും വെളുത്ത
വെണ്ണക്കൽമേനിയിലും
മയങ്ങിയിരിക്കുമ്പോഴാണ്
സദാചാരക്കാക്കകൾ
പറന്നെത്തിയത് ...
ടെറസ്സിൽ ഉണക്കാനിട്ട
നാളികേരത്തിന്
കാവലിരിക്കുന്ന
സുബൈദാത്തയെ
തുറിച്ചു നോക്കുന്ന
രണ്ട് കാക്കച്ചിറകുകളാണ്
പിന്നീട് കണ്ടത്..
ചത്തിട്ടും
സദാചാരബോധമില്ലാത്ത കാക്ക..
- അജി ആലത്ത് .
2013 ഒക്‌ടോബർ 1, ചൊവ്വാഴ്ച
ഒരു കടലോരക്കാഴ്ച.
കടൽക്കാറ്റിൽ
മാനത്ത് നോക്കി
വർണ്ണക്കടലാസു പട്ടം
പറത്തുന്ന
എട്ടു വയസുകാരി
പെണ്‍കുട്ടിയുടെ
കണ്ണിൽ
നക്ഷത്രത്തിരിത്തിളക്കം.
കടൽക്കാറ്റിൽ
പെണ്‍കുട്ടിയുടെ
വർണ്ണപ്പാവാട
പൊന്തുന്നതും
നോക്കിയിരിക്കുന്ന
കഴുകൻ കണ്ണുകളിൽ
കാമത്തിരയിളക്കം.
- അജി ആലത്ത്
റിഫ്ലക്സ് ആക് ഷൻ
'ദൈവ'ത്തിൻറെ ഷഷ്ടിപൂർത്തിക്ക്
ക്ഷണിക്കാതെ എത്തിയ ഒരു ഭക്തൻ ,
മനുഷ്യഭ്രൂണത്തിൻറെ
ഓംലെറ്റ് വിൽപ്പനക്കാരൻ
രക്തച്ചിരിയോടെ
തായ് മൊഴിയെയും
ബലാത്സംഗം ചെയ്യുന്നത് കണ്ട്
അപ്പോഴേ
ഓടിപ്പോയി
തെരഞ്ഞെടുപ്പ് ബൂത്തിലെ
ക്യൂവിൽ നിന്നു .
- അജി ആലത്ത്
2013 സെപ്റ്റംബർ 27, വെള്ളിയാഴ്‌ച
ഒരു ന്യൂ ജനറേഷൻ ചിത്രം.
സീൻ 1
അടഞ്ഞു കിടക്കുന്ന കക്കൂസ്,
അധോവായു വിമോചനത്തിൻറെ
വികൃത ശബ്ദങ്ങൾ ..
സീൻ 2
ഊഴം കാത്തു നിൽക്കുന്ന
നായകൻറെ മുഖത്തെ
ദയനീയ ഭാവം
സീൻ 2 എ
കൂട്ടച്ചിരി
സീൻ 9
സ്ലോ മോഷനിൽ വന്ന നായിക
നായകനെ ക്യൂവിൽ നിന്ന് രക്ഷിച്ച്
സ്കൂട്ടറിൽ പൊതു ടോയ് ലറ്റിലേയ്ക്ക് ..
സീൻ 16
മുഖം ചുളിച്ച് പുറത്തു വരുന്ന
നായകൻ
മൂന്നു തവണ 'ഷിറ്റ്' പറയുന്നതോടെ,
രംഗം ,
മൂന്നു ഭാഗങ്ങളുള്ള പാട്ടിൻറെ
ഒന്നാം ഭാഗത്തിലേയ്ക്ക് ..
സീൻ 22
ഗായകൻറെ കഴുത്തിൽ അമർത്തിയപ്പോൾ
പുറത്തു വന്ന നിലവിളി
ഡ്രംസിൻറെയും കീ ബോർഡിൻറെയും
അകമ്പടിയോടെ ആവർത്തിച്ചപ്പോൾ
ഒന്നാം ഭാഗവും കഴിഞ്ഞു..
ബിവറേജ് സ്റ്റോറിൽ പോയ
പയ്യനെയും കാത്തിരുന്ന
തിരക്കഥാകാരൻ
അടുത്ത സീൻ എഴുതാൻ കഴിയാതെ
ഉറക്കത്തിലേക്ക്..
- അജി ആലത്ത്
അടഞ്ഞു കിടക്കുന്ന കക്കൂസ്,
അധോവായു വിമോചനത്തിൻറെ
വികൃത ശബ്ദങ്ങൾ ..
സീൻ 2
ഊഴം കാത്തു നിൽക്കുന്ന
നായകൻറെ മുഖത്തെ
ദയനീയ ഭാവം
സീൻ 2 എ
കൂട്ടച്ചിരി
സീൻ 9
സ്ലോ മോഷനിൽ വന്ന നായിക
നായകനെ ക്യൂവിൽ നിന്ന് രക്ഷിച്ച്
സ്കൂട്ടറിൽ പൊതു ടോയ് ലറ്റിലേയ്ക്ക് ..
സീൻ 16
മുഖം ചുളിച്ച് പുറത്തു വരുന്ന
നായകൻ
മൂന്നു തവണ 'ഷിറ്റ്' പറയുന്നതോടെ,
രംഗം ,
മൂന്നു ഭാഗങ്ങളുള്ള പാട്ടിൻറെ
ഒന്നാം ഭാഗത്തിലേയ്ക്ക് ..
സീൻ 22
ഗായകൻറെ കഴുത്തിൽ അമർത്തിയപ്പോൾ
പുറത്തു വന്ന നിലവിളി
ഡ്രംസിൻറെയും കീ ബോർഡിൻറെയും
അകമ്പടിയോടെ ആവർത്തിച്ചപ്പോൾ
ഒന്നാം ഭാഗവും കഴിഞ്ഞു..
ബിവറേജ് സ്റ്റോറിൽ പോയ
പയ്യനെയും കാത്തിരുന്ന
തിരക്കഥാകാരൻ
അടുത്ത സീൻ എഴുതാൻ കഴിയാതെ
ഉറക്കത്തിലേക്ക്..
- അജി ആലത്ത്
2013 സെപ്റ്റംബർ 20, വെള്ളിയാഴ്‌ച
വർത്തമാനകാലം
തോവാളയിലെ പൂന്തോട്ടത്തിൽ
തേനുണ്ട് മയങ്ങിപ്പോയ
രണ്ടു ഭൃംഗ സ്നേഹിതർ
കണ്ണ് തുറന്നപ്പോൾ ,
ഒരാൾ തലസ്ഥാനനഗരിയിലെ
സർക്കാർ പൂക്കളത്തിലും ,
മറ്റേയാൾ പുത്തൻപള്ളി
വ്യാകുല മാതാവിൻറെ
സെമിത്തേരിയിലെ
കുഴിമാടത്തിനരികിലുമായിരുന്നു.
സ്ഥലകാലഭ്രമത്തിൽപ്പെട്ട
ഭൃംഗ സുഹൃത്തുക്കൾ
നാഞ്ചിനാടിൻറെ നെൽ മണം തേടി
പറക്കാൻ തുടങ്ങിയെങ്കിലും
വിളപ്പിൽശാലയുടെയും
ലാലൂരിൻറെയും
ക്ലോറോഫോം മണത്തിൽ
വീണ്ടും മയങ്ങി വീണു..
എന്നെന്നേയ്ക്കുമായി.
- അജി ആലത്ത്.
നൂറു മുളകും കല്ലുപ്പും
നാലു സെൻറ് പുരയിടത്തിലെ
ഓടിട്ട വീട്ടിൽ
ജാനുവമ്മയെ തനിച്ചാക്കി
മകൻ യാത്രയായിട്ടി -
ന്നേയ്ക്കിരു വ്യാഴവട്ടം.
വീട്ടുമുറ്റത്തെ വെട്ടോഴി
നടപ്പാതയ്ക്കും
നടപ്പാത, നാലുവരി രാജപാതയ്ക്കും
വഴി മാറിക്കഴിഞ്ഞു ..
നാരായണൻറെ പലചരക്കുകട
മൂലധന ഭീമൻറെ ആഗോളതാഡനത്തിൽ
നട്ടെല്ലൊടിഞ്ഞു വീണു..
' മാളി 'ലെ ഹൈപ്പർ മാർക്കെറ്റിലേയ്ക്ക്
തുണിസഞ്ചിയുമായി കയറി വന്ന
ജാനുവമ്മയെ ഗ്ലോബൽ സെക്യൂരിറ്റി
തടഞ്ഞു നിർത്തി .
' എന്താ വേണ്ടത്?'
' നൂറു മുളകും കല്ലുപ്പും’
എസ്കലേറ്ററുകളിൽ കൂടി
ബഹുനിലകൾ പ്രതിധ്വനിച്ച പുശ്ചച്ചിരി
കണ്ണാടിച്ചുമരുകൾ പ്രതിഫലിപ്പിച്ചു..
കെന്റക്കി ഫ്രൈഡ്ചിക്കൻറെ ബോർഡ് കാട്ടി
കൊട്ടാരം വാതിൽ സൂക്ഷിപ്പുകാർ കൽപ്പിച്ചു -
'അവിടേക്ക് പൊക്കോ തള്ളെ ,
വയസു കാലത്ത് ചോറും കറീം വയ്ക്കാനും
പാത്രം കഴുകാനും നിൽക്കണ്ട ..'
ഇനിയുള്ള കാലം
രസന ,
മോർച്ചറി മസാലസ്വാദുകളുടേതെന്ന
തിരിച്ചറിവിൽ
ജാനുവമ്മ
തുണി സഞ്ചി വലിച്ചെറിഞ്ഞ്
കെ. എഫ്. സി യുടെ
ആധുനിക അടുക്കളയിലെ
വറചട്ടിയിലെ
തിളയ്ക്കുന്ന മസാലക്കൂട്ടുകളിലേക്ക്
മുങ്ങാംകുഴിയിട്ടു ..
- അജി ആലത്ത്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)
