2014 ഒക്‌ടോബർ 30, വ്യാഴാഴ്‌ച

ആർക്കു വേണ്ടി ?




വടക്കു നിന്നെത്തുന്നൊരു
മേടക്കാറ്റിന്നാശ്ലേഷത്തിൽ
ചില്ലകളുലയുമ്പോൾ ,
കുഞ്ഞിക്കൈകൾ സ്വപ്നം കണ്ട് ,
പൊഴിയാനൊരുങ്ങി നിൽക്കുന്നുണ്ട് ,
മനസ്സിൽ മധു നിറച്ചും
കൊണ്ടൊരു മാമ്പഴം .

ഞെട്ടറ്റുവീഴും വേളയിലടുത്തെത്തി-
യെടുത്തുംകൊണ്ടോടിപ്പോകാൻ
ഉണ്ണികളാരുമിനിയീ
വഴി വരികയേയില്ലെന്ന
വ്യഥയിലെൻ ജന്മമേ
വ്യർത്ഥമെന്ന്
വിഷാദവതിയായ്
മൊഴിയുന്നുണ്ടീ തേന്മാവും ..

- അജി ആലത്ത്.

2014 ഒക്‌ടോബർ 27, തിങ്കളാഴ്‌ച

മെമ്നോണ്‍ പിന്നെയും പാടുന്നു..





ചരിത്രം അങ്ങനെയല്ല
പറയുന്നതെങ്കിലും,
തീബ്സിലെ മരുഭൂമിയിൽ
ഞങ്ങളുണ്ട്..
നൈൽ കടന്നെത്തുമ്പോൾ,
കരയിൽ
കാത്തുനിൽക്കുന്നുണ്ടാകും
ഞങ്ങൾ, നിങ്ങൾക്കായ്‌ ..

നീണ്ട നെടുവീർപ്പുകളോടെ ,
വിഹായസ്സിലേയ്ക്ക് കണ്ണും നട്ട് ..

ക്രിസ്തുവിനും മുമ്പ്,
ഇരുളടഞ്ഞ നൂറ്റാണ്ടുകളിലും
ഞങ്ങളൊന്നായിരുന്നുവെന്നതിന്
വേറെ തെളിവെന്തിന് ?

ആമെൻ ഹോട്ടെപ്‌
സൃഷ്ടിച്ച  പ്രതിമ ,
ഞങ്ങളുടേതെങ്കിലും
ഇന്നത്തെപ്പോലെ അന്നും
ചരിത്രകാരന്മാർ
രാജാവിന് സ്തുതിയോതി ..

സ്മിത്തും കീറ്റ്സും
ഞങ്ങളെക്കുറിച്ച്
പാടിയിരുന്നു..
നിലാവ്,
മറ്റൊരു ശാന്തസമുദ്രമാക്കി
മാറ്റിയ ,
ഈ ഈജിപ്ഷ്യൻ മണൽപ്പരപ്പിൽ,
ഈന്തപ്പനകളെ തഴുകിയെത്തുന്ന
മണൽക്കാറ്റിൽ ,
ശിലയുടെ കരളു തുടിക്കുമ്പോൾ ,
ശില്പമായ ഞാൻ പോലും
ചാരത്തിരിക്കുന്ന
അവളെ നോക്കി പാടാറുണ്ട് -
ശിലയുമലിയുന്ന
പ്രണയരാഗം..

- അജി ആലത്ത്.

2014 ഒക്‌ടോബർ 23, വ്യാഴാഴ്‌ച

ഊഴം കാത്ത്..



കറവക്കാരൻ
കരുണൻറെ
കൈവിരലുകൾക്കിടയിലൂടെ
ക്ഷീരശരങ്ങൾ
പാൽപ്പാത്രത്തിൽ
പതിക്കുന്ന താളത്തിന്
കാതോർത്ത്,
അവൻ നിന്നു-
ഊഴം കാത്ത്.

പെരുന്നാളിന്
വിരുന്ന് വരുന്ന
പുയ്യാപ്ലയുടെ
തക്കാരത്തിന്
എന്താ സ്പെഷല് ന്ന
കറവക്കാരൻറെ
ചോദ്യത്തിന്
അവനെ നോക്കി
അഹമ്മദ് സാഹിബ് പറഞ്ഞു,
''ഇളംമാംസത്തിന് സ്വാദ് കൂടും''

വിടർന്ന കണ്ണുകളിൽ
പാലുകുടിക്കാനുള്ള
അക്ഷമയെക്കാളേറെ
കഴുത്തിൽ
വലിഞ്ഞു മുറുകുന്ന
കയറു നൽകുന്ന
വേദനയുടെ
ദൈന്യത്തോടെ
അവൻ നിന്നു -
ഊഴം കാത്ത്..

- അജി ആലത്ത്..

கொள்ளைக்காரி


மலர் தோட்டத்திலிருந்து 
பூ பறிக்க அனுமதி கேட்டு,
உள்ளுக்கு வந்து 
என் இதயத்தையே திருடி 
போய் விட்டாளே , அவள்..

- அஜி ஆலதது

കവര്‍ച്ചക്കാരി.




പൂന്തോട്ടത്തിൽ  നിന്നൊരു 
പൂവിറുക്കാന്‍ സമ്മതം ചോദിച്ചിട്ടെന്‍ 
ഹൃദയമറുത്തു കൊണ്ടോടിപ്പോയവളേ ..

- അജി ആലത്ത്.

2014 ഒക്‌ടോബർ 13, തിങ്കളാഴ്‌ച

വീണ്ടുമൊരു വിലാപം. --







അകലെയുള്ള
അജ്ഞാത ശത്രുവിന്
ദാസ്യവേല ചെയ്ത്,
ലക്ഷ്യം മുഴുമിച്ചു കൊടുത്തതിനു
പ്രത്യുപകാരമായി ,
സപ്തനക്ഷത്ര ഹോട്ടലിൽ
വാർഷിക അവലോകന
കൂടിക്കാഴ്ചക്ക് ശേഷം,
രാത്രി വൈകിയുള്ള
അത്താഴത്തിന്
കോഴിക്കാൽ കടിച്ചു വലിച്ച്
ചവച്ചിറക്കുമ്പോൾ ,
ഇങ്ങു ദൂരെയൊരു രോദനം..

'എൻറെ മോനേ ..'

സൃഷ്ടിയുടെ
നൊമ്പരവേലിയേറ്റത്തിൽ
നാൽപതു കൊല്ലം മുമ്പ്
സർക്കാരാസ്പത്രിയുടെ
പ്രസവമുറിയുടെ
ചുവരിൽ പ്രതിധ്വനിച്ച
അതേ നിലവിളി
വീണ്ടും ..

നോവിൻറെ പാരമ്യതയിൽ
അർബുദവാർഡിൽ നിന്ന്,
മൾട്ടിനാഷണൽ കമ്പനിയുടെ
മുഖ്യ അധികാരിയുടെ
കേൾക്കാത്ത കാതുകളിലേക്കതാ
കാതങ്ങൾ താണ്ടുന്നു..

''എൻറെ മോനേ ..''


 -അജി ആലത്ത് .

2014 ഒക്‌ടോബർ 8, ബുധനാഴ്‌ച

പരാതി.



പണ്ട്,
അവൾ പരാതി
പറഞ്ഞിരുന്നത്
പൂക്കളോടും
ശലഭങ്ങളോടുമായിരുന്നു -

എഞ്ചുവടി മനപ്പാഠം
പഠിക്കാത്തതിന്
ഇംപോസിഷൻ തന്ന
സീതടീച്ചറെപ്പറ്റി,
മുഷിഞ്ഞ യൂണിഫോ-
മിട്ടു വന്നതിന്
ക്ലാസിനു പുറത്തു നിർത്തിയ
വിനയൻ മാഷെപ്പറ്റി..

പിന്നീട്
അവളുടെ പരാതി
ദൈവത്തോടായി -

കൂട്ടുകാരൊത്തു മദ്യപിച്ച്
വൈകിയെത്തുന്ന
ഭർത്താവിനെപ്പറ്റി,
കൗതുകബാല്യത്തിൽ നിന്നും
കാരാഗൃഹയൗവനത്തിലേ -
ക്കെത്തിച്ചവിധിയെപ്പറ്റി..

ഇപ്പോൾ
അവൾക്ക്
പരാതിയേയില്ല -

തെക്കേത്തൊടിയിലെ
വാകച്ചോട്ടിൽ
മണ്ണിൻ കമ്പളം
പുതച്ചുറങ്ങുമ്പോൾ ,
അമ്മിഞ്ഞ കുടിച്ച്
കുഞ്ഞിക്കാലിളക്കുന്ന
കുഞ്ഞിപ്പെണ്ണാണവൾ..
അച്ഛൻറെ നെഞ്ചത്ത്
തുള്ളിക്കളിക്കുന്ന
കളിക്കുട്ടിയാണവൾ ..
കൗമാരകാല കാമുകൻറെ
കൊട്ടാരത്തിലെ  രാജ-
കുമാരിയാണവൾ..


- അജി ആലത്ത്.

2014 ഒക്‌ടോബർ 7, ചൊവ്വാഴ്ച

ഗ്രാൻഡ്‌ മാസ്റ്റർ ജി.എസ് .പ്രദീപിനോട്...


ശ്രേഷ്ഠ നായകാ,
അശ്വമേധത്തിലേക്ക്
വീണ്ടും സ്വാഗതം..
ചോദ്യങ്ങളെത്ര
വേണമെങ്കിലും
ചോദിച്ചു കൊൾക ..
കളിവട്ടങ്ങളെത്ര
വേണമെങ്കിലും
തുടർന്നു കൊൾക ..
ചുഴിഞ്ഞെങ്ങനെ
വേണമെങ്കിലും
നോക്കിക്കൊൾക ..
ദുർഘടസന്ധികളി-
ലൊക്കെപ്പെടുത്തി
ക്ലേശിപ്പിച്ചു കൊൾക

സൂചനകളും അടയാളങ്ങളും
തിരിച്ചും മറിച്ചു -
മാരാഞ്ഞു കൊൾക
നിശ്ചയം..!
അവളുടെ മനസ്സിലെ
എന്നെ,
നിങ്ങൾക്ക്
കണ്ടെത്താനാവില്ല..
- അജി ആലത്ത് .