2015 ജൂൺ 29, തിങ്കളാഴ്‌ച

ഒടുവിൽ നീയെത്തുമ്പോൾ -



അസ്തമയസൂര്യൻ തൻ
രശ്മികൾ ചാഞ്ഞു, നിഴൽ
ചിത്രം പതിഞ്ഞൊരീ മണ്‍ -
പാതയോരത്തേകനായ്
നിന്നെയും കാത്തു നിൽക്കെ -
യിരുൾ പരക്കുവാനിനിയൊട്ടും
നേരമില്ലെന്ന നേരിലേയ്ക്ക്,
വൈകിയാണെങ്കിലും നീ വരുമെന്ന്
കാതിലാരോ മൊഴിയുന്നു,
സായാഹ്നമാരുതനോ , പാത -
യോരത്തെ മരച്ചില്ലകളിൽ
ചേക്കേറും കിളികളോ ..

നീ വരുമ്പോൾ, നിനക്കായി
നൽകുവാനെൻ കരങ്ങളിൽ
യാതോന്നുമില്ലയെങ്കിലും,
നിശ്ചയം,
പാടാതെ പോയൊരു
പാട്ടുണ്ടെന്നിടനെഞ്ചിൽ ..
പറയാതെ പോയൊരു
വാക്കുണ്ടെൻ നാവിൽ ..
പകരുവാനാശിച്ച് ,
കഴിയാതെ വന്നപ്പോൾ
വരളാതെ സൂക്ഷിച്ച
പ്രണയത്തിന്നുറവയുണ്ടെൻ
മനസ്സിൽ , നിനക്കായ്‌..

- അജി ആലത്ത്.

2015 ജൂൺ 22, തിങ്കളാഴ്‌ച

കഥ തുടരുന്നൂ..





നനഞ്ഞ കുട മടക്കി
കോലായിലേക്ക്
കയറുമ്പോൾ
തോരാതെ പെയ്യുന്ന
പെരുമഴയിൽ
നടന്നു വന്നിട്ടും
അച്ഛൻ വിയർത്തിരുന്നു ..

കരിപുരണ്ട മുണ്ടിൽ
കൈ തുടച്ചുകൊണ്ടടു-
ക്കളയിൽ നിന്നോടി വന്ന
അമ്മയ്ക്കും ,
ഉമ്മറത്ത്
കളിച്ചുകൊണ്ടിരുന്ന
ഞങ്ങൾക്കും ,
മധുരപ്പുഞ്ചിരി
തരുമ്പോഴും
അച്ഛൻറെ കണ്‍കോണിൽ
നനവുണ്ടായിരുന്നു..

മഴത്തുള്ളികളും
വിയർപ്പും
ചിത്രം വരച്ച കുപ്പായം
അയയിലേക്കിടുമ്പോൾ
പുഞ്ചിരിയുടെ പിന്നിലെ
നനവിൻറെ  രഹസ്യം ,
കാലിയായ കുപ്പായക്കീശ
ഞങ്ങളോട് പറഞ്ഞു തന്നു.

ഇന്ന് ഞാനറിയുന്നൂ,
നാല് വയർ
നിറയ്ക്കുവാനച്ഛൻ
നടന്നു തീർത്ത
ദൂരങ്ങളുടെ കഥ..

കഥയിതു തുടരുന്നു,
ഇന്നും ,
ഒരച്ഛനു മാത്രമറിയുന്ന കഥ..

- അജി ആലത്ത്.

2015 ജൂൺ 8, തിങ്കളാഴ്‌ച

സ്റ്റാറ്റസ് - എൻഗേജ്ഡ്



കഴുത്തിൽ
മുറുക്കാൻ പോകുന്ന
കുരുക്കിന്
മുന്നോടിയായി .
അവളുടെ
വിരൽക്കഴുത്തി-
ലവനണിയിച്ചു ,
സ്വന്തം പേരു കൊത്തിയ
അധികാരചിഹ്നം ..

- അജി ആലത്ത്.

2015 ജൂൺ 5, വെള്ളിയാഴ്‌ച

വെറുതെയെങ്കിലും..


ഈ വരികൾ
നിനക്കു വേണ്ടി മാത്രം
എഴുതപ്പെട്ടതാണ്..
എൻറെ തൂലികയിൽ
പിറവി കൊണ്ട
ഈ വാക്കുകളുടെ ജന്മം
സാർത്ഥകമാകുന്നത്
നീ വായിക്കുമ്പോൾ
മാത്രമാണ്.
വീണ്ടും കാണാമെന്ന
വ്യർത്ഥ വാഗ്ദാനവുമായ്
വേർ പിരിഞ്ഞു
നടന്നകന്നെങ്കിലും,
ഒരു നാൾ
നീയീവഴി വീണ്ടും
വരുമെന്നും,
വേനൽച്ചൂടിലുരുകി ,പിന്നെ-
യിടവപ്പാതിയിലലിഞ്ഞ്
നിശയുടെയേകാന്തതയിൽ
നിന്നെയും കാത്തിരിക്കുന്ന
നിലാക്കുഞ്ഞുങ്ങളെ
നിരാശരാക്കാതെ
നിൻറെ
നീലമിഴികൾക്കുള്ളി-
ലേയ്ക്കാനയിച്ചു
കൊണ്ടുപോകുമെന്നും
വെറുതെയെങ്കിലും
ഞാൻ ആശിക്കട്ടെ,
നിനക്ക് ഞാൻ
ആരുമല്ലെങ്കിലും..
വെറുതെയെങ്കിലും..
- അജി ആലത്ത്