2016 മാർച്ച് 31, വ്യാഴാഴ്‌ച

മഴയ്ക്ക്‌ വേണ്ടി


ഭൂമി ചുട്ടുപൊള്ളുമ്പോൾ
സാന്ത്വനമായൊരു
വേനൽമഴ 
മണ്ണിനെ നനയിക്കാറുണ്ട്..
വിരഹച്ചൂടിൽ
നീറിക്കൊണ്ടിരിക്കുന്ന
മനസ്സിനെ നനയിക്കാനൊരു
ചാറ്റൽ മഴയായെങ്കിലുമെത്തുമോ
നിൻ കളമൊഴി..

അജി ആലത്ത്.

2016 മാർച്ച് 28, തിങ്കളാഴ്‌ച

ബാലൻസ്




മുറ്റത്ത്‌ ,
പൂക്കളെ താലോലിച്ചും,
ചെടികളോട്
കിന്നാരം ചൊല്ലിയും,
നീ നിൽക്കുന്ന നേരത്ത്,
നിൻറെ വീടിനു മുന്നിലെ
നിരത്തിൽ കൂടിയാണ്
ഞാൻ സൈക്കിൾ
ചവിട്ടാൻ പഠിച്ചത്...

കടക്കണ്ണിൻറെയേറു
കൊണ്ടിട്ടെത്രയോ തവണ
ഞാനന്ന്  സൈക്കിൾ
ബാലൻസ് തെറ്റി വീണിരുന്നു..

സൈക്കിളിൽ ബാലൻസ്
കിട്ടിയെങ്കിലുമാ
നോട്ടത്തിന്നോർമ്മയിൽ
ജീവിതത്തിൻറെ
ബാലൻസ് പിന്നെയും പിന്നെയും
തെറ്റിക്കൊണ്ടേയിരിക്കുന്നു..

- അജി ആലത്ത്.

ഇളനീർ


പുറം പരുക്കനായ്
തോന്നിയിരിക്കാം ..
ചകിരിനാരിന്റെ ശ്മശ്രുക്കൾ
മുഖം വിരൂപമാക്കിയിരിക്കാം ..
ഉള്ളം കടുകട്ടിയായി
ഉറച്ചിരുന്നിരിക്കാം..
ഉള്ളിന്റെ ഉള്ളിലേക്കൊന്നു
കടന്നു വന്നു നോക്കൂ ...
മധുരം തുളുമ്പുന്ന
സ്നേഹത്തിന്നുറവ
നിറച്ചു വച്ചതു കാണാം
- അജി ആലത്ത്

2016 മാർച്ച് 14, തിങ്കളാഴ്‌ച

ഉലൂപിയുടെ ആത്മഗതങ്ങൾ

ഞാനറിയുന്നു,
ഒരു വർഷം ,
ഒരാൾ മാത്രം
ദ്രൗപദിയൊടൊപ്പമെന്ന
ഹസ്തിനപുരനിയമം
തെല്ലൊന്നുമല്ല
വില്ലാളി വീരന്
വിരസത
സമ്മാനിച്ചതെന്ന് ...

എന്നെ കാണാൻ,
നാടു കടത്തപ്പെടാൻ
മാത്രമാണ്
അന്തപ്പുരത്തിൽ
ആയുധങ്ങൾ
മറന്നു വച്ചതെന്ന
മധുരഭാഷണം
ഞാൻ വിശ്വസിച്ചു..

നാട്
കടന്നു കിട്ടാനാവാം ,
പക്ഷേ ,
എന്നെ കാണാനായി
മാത്രമല്ലായിരുന്നെന്നു
ഇന്ന് ഞാനറിയുന്നു..

ഹേ സവ്യസാചി,
നാഗരികതയുടെ
കൊടുംചതികളേതു -
മറിയാതെ,
ഗംഗയുടെയാഴത്തിലെ
നാഗരാജ്യത്ത് വളർന്ന
നിഷ്കളങ്കതയിൽ
കാമഫണമാഴ്ത്തുമ്പോൾ ,
നിനക്ക്
ഉലൂപി വെറും സ്ത്രീ..
വിത്തു വിതയ്ക്കാനുള്ള
കൃഷിയിടം..

പാടങ്ങൾ മാറി മാറി
വിത്തെറിഞ്ഞു
മുന്നേറുമ്പോൾ
ചിത്രാംഗദയും
സുഭദ്രയുമെല്ലാം
നിനക്കു വെറും
പെണ്ണുടലുകൾ മാത്രം..

എങ്കിലും ധനഞ്ജയാ ,
എന്നിൽ മുളപ്പിച്ച
പ്രണയത്തിൻ ബീജം
മൃതസഞ്ജീവനിയായ്
ജീവൻ തിരികെ
നൽകിയ നിമിഷം പോലും ,,
ഉണ്മയായ
പ്രണയവായ്പോടെയൊന്നു
നോക്കുവാൻ
നിനക്ക് കഴിഞ്ഞില്ലല്ലോ..

കപടമുഖങ്ങളറിയാതെ ,
കാണാതെ, യിനിയും
പിറക്കുവാനിരിക്കുന്നോ -
രായിരം ഉലൂപിമാരി-
ലിനിയുമിക്കഥ  തുടരുമെ-
ന്നറിഞ്ഞു കൊണ്ടു  തന്നെ,
അമ്മയുടെ മാറിലേക്ക്
ഞാൻ മടങ്ങിയത്,
പൊയ്മുഖങ്ങൾ കാണാതെ
പ്രണയിച്ച
ദുരന്തവൃത്താന്തം
ആഴങ്ങളിൽ മറയട്ടെ ,
നീയെന്നും
വിജയിക്കട്ടെ, യെന്ന
പ്രാർത്ഥനയോടെയാണ്..


  - അജി ആലത്ത്.

2016 മാർച്ച് 11, വെള്ളിയാഴ്‌ച

പരേതൻറെ കവിത


ഓർമ്മകൾ
ഉറക്കത്തെ
ആക്രമിക്കുന്നത്
ശീലമാക്കിയപ്പോഴാണ്
ഉറക്കഗുളികയെ
ആശ്രയിക്കാൻ
തീരുമാനിച്ചത്.

ഓർമ്മകൾ
സ്വപ്നങ്ങളിൽ കൂടി
ഉറക്കത്തിലേക്കു
വീണ്ടും
കടന്നു വരാൻ
തുടങ്ങിയപ്പോഴാണ്
ഉറക്കഗുളികകൾ
ഒരുമിച്ചു കഴിച്ച്
ഉറങ്ങാൻ ശ്രമിച്ചതും
വിജയിച്ചതും.

- അജി ആലത്ത്.

മരം പെയ്യുന്നത് -


ഇന്നലെ രാത്രി
പെയ്ത മഴയിൽ
വീണു ചിതറിയ
മാമ്പൂക്കൾ തീർത്ത
ശയ്യയിൽ,
ചിരിതൂകി മയങ്ങുന്ന
ഉണ്ണികളെ കണ്ട് ,
അമ്മത്തേന്മാവ്
വാർക്കുന്ന കണ്ണീരത്രേ
മരം പെയ്തുകൊണ്ടിരിക്കുന്നത്..
- അജി ആലത്ത്.