2015 മേയ് 11, തിങ്കളാഴ്‌ച

ഏറ്റുമുട്ടലുകൾ സൃഷ്ടിക്കപ്പെടുമ്പോൾ..


നമ്മെപ്പോലെ ശ്വസിക്കുന്ന,
മലമൂത്രവിസർജ്ജനം ചെയ്യുന്ന ,
ജീവിക്കുന്ന ദൈവങ്ങളെ 
പരിഹസിച്ചപ്പോഴാണ്
അയാൾ അനഭിമതനായത് ..
പൊതുസമ്പത്ത് കട്ടെടുത്ത്
നോട്ടുകളെണ്ണുന്ന യന്ത്രവുമായി
മണിമാളികയിൽ
സുഖവാസം ചെയ്യുന്നവരെ
വിമർശിച്ചപ്പോഴാണ്
അയാൾ 'നിരീക്ഷണ'ത്തിലായത്..
അവകാശം ചോദിച്ചു ചെല്ലുമ്പോൾ
നിയമങ്ങളെ കൈപ്പിടിയിലൊതുക്കി
പുലയാട്ടു പറയുന്നവർക്ക് നേരെ
മുഷ്ടി ചുരുട്ടിയപ്പോഴാണ്
അയാൾ കമ്യൂണിസ്റ്റായത് ..
ആതുരസേവനം വ്യവസായമാക്കി,
ഇരുപുറവുമുള്ള
സ്വത്തുക്കൾ കൈക്കലാക്കി,
വൈദ്യശാസ്ത്ര കലാലയം സ്ഥാപിച്ച്,
വിദ്യാഭ്യാസം കച്ചവടമാക്കിയതിനെ
ചോദ്യം ചെയ്തപ്പോഴാണ്
അയാളെ തടവിലാക്കിയത്..
നിരായുധനായി പിടിക്കപ്പെട്ടിട്ടും
ജീവൻ നിലച്ച കൈയ്ക്കുള്ളിൽ
തോക്ക് തിരുകി
ഏറ്റുമുട്ടൽ വാർത്ത സൃഷ്ടിച്ചപ്പോഴാണ്
അയാൾ
ഭരണകൂടത്തിന് കൊടുംഭീകരനും
സാധാരണക്കാരന്
വിപ്ലവകാരിയുമായത്..
- അജി ആലത്ത്.

2015 മേയ് 5, ചൊവ്വാഴ്ച

വീട്




ഉയർന്ന മതിലുകൾക്കുള്ളിൽ ,
ഉദ്യാനത്തിനു നടുവിൽ ,
ഉയർന്നു നിൽക്കുന്നൊരു
വീടുണ്ടായിരുന്നു, അവൾക്ക് ..

വീട്ടിൽ അച്ഛനുമമ്മയും
ഭർത്താവും മക്കളുമുണ്ടായിരുന്നു ..
പരിചാരകരുണ്ടായിരുന്നു,
ടിവിയും ഏസിയും
അലക്കുയന്ത്രവും
കാറുമുണ്ടായിരുന്നു..

എന്നിട്ടും
അവൾക്ക് വേണ്ടിയിരുന്ന
ഒന്നു മാത്രമവിടെ-
യുണ്ടായിരുന്നില്ല..

- ഒരു വീട്.

- അജി ആലത്ത്.