2015 മാർച്ച് 27, വെള്ളിയാഴ്‌ച

2015 മാർച്ച് 18, ബുധനാഴ്‌ച

മതിലുകൾ



ആരോ തീർത്ത
മതിലുകൾക്കുള്ളിൽ
പരസ്പരം കാണാനാവാതെ,
അറിയാനാവാതെ
നാം ജീവിക്കുന്നു..

ആധുനിക
ആശയവിനിമയ
സാധ്യതകൾ പോലും
കൊട്ടിയടയ്ക്കപ്പെട്ട
തടവറകൾക്കുള്ളിൽ
നാമിരിക്കുന്നു..

എങ്കിലും,
ഏകാന്തരാവുകളിൽ
നിൻറെ നെടുവീർപ്പുകൾ
ഞാൻ  മാത്രം
കേൾക്കാറുണ്ട്..

പാതിമയക്കത്തിൽ
നീ കണ്ട കിനാവിലെ
പുഞ്ചിരിയലകൾ
എന്നെ മാത്രം
തേടിയെത്താറുമുണ്ട് ..

ആകാശത്തേക്ക് വളർന്ന
കാരാഗൃഹഭിത്തി -
ക്കിരു പുറവുമായി
നാമിപ്പോൾ
നിൽക്കുകയാണ്..

പൂവോടു കൂടിയൊരു
റോസാച്ചെടി
നിനക്കായി ഞാൻ
ഉയരത്തിലേക്കെറിഞ്ഞു
തരുന്നു..

ഇന്ന് രാത്രി
നിന്നെയോർത്ത്
കരയുമെന്ന് ഞാനും,
എന്നും എന്നെയോർത്ത്
കരയാറുണ്ടെന്ന്  നീയും..

പൂവുകൾ
ഹൃദയത്തിലേക്ക് സ്വീകരിച്ച്
നീ മന്ദഹസിക്കുന്നത്
മതിലിനിപ്പുറത്ത് നിന്ന്
അടയാളദർശനമായി
ഞാൻ കാണുന്നു..

എന്നോടുള്ള പ്രേമത്തിൻറെ
അടയാളദർശനത്തിൽ
ജീവിതസാഫല്യം നേടി,
മറ്റൊരു അടയാളത്തിനായി
ഞാൻ പിന്നെയും
കാത്തിരിക്കുന്നു..

- അജി ആലത്ത്.

( വൈക്കം മുഹമ്മദ് ബഷീറിൻറെ 'മതിലുകൾ' ക്ക് അമ്പത് വയസ്..
അതിലെ പ്രണയത്തിനിന്നും, എന്നും  കൗമാരം )

2015 മാർച്ച് 13, വെള്ളിയാഴ്‌ച

ശാസന



കത്താതെ പുകയുന്ന
വിറകടുപ്പിൽ
തോരാതെ പെയ്യുന്ന
തുലാമഴ പോലെ,
അമ്മയുടെ കണ്ണുനീർ
ഒരു ശാസനയുടെ
സ്വരം പൊഴിക്കുന്നത്
ഞാൻ കേൾക്കാറുണ്ട് -

'' എൻറെ കുഞ്ഞിന് വിശക്കുന്നു,
വേഗമൊന്നു കത്തെൻറെ പൊന്നടുപ്പേ "

- അജി ആലത്ത്.

2015 മാർച്ച് 9, തിങ്കളാഴ്‌ച

പരാജിതൻ



എൻറെ
പരാജയങ്ങളിൽ
എന്നും
ഞാൻ സന്തുഷ്ടനാണ്..

എന്തെന്നാൽ
എൻറെ
പരാജയങ്ങൾ
എന്നും
നിനക്ക് സമ്മാനിച്ചത്
വിജയങ്ങളായിരുന്നല്ലോ ..

എൻറെ
പ്രണയോപഹാരങ്ങളായ്
നീയവയെ
സ്വീകരിച്ചു കൊൾക ..



- അജി ആലത്ത്.

2015 മാർച്ച് 6, വെള്ളിയാഴ്‌ച

കുസൃതി


അനുസരണക്കേട്
കാട്ടുന്ന
ബാല്യത്തിൻറെ
കുസൃതി പോലെ,
ഓടുന്ന
തീവണ്ടിയിലിരുന്നു
മഴ കാണുന്ന
കാമുകിയുടെ
കുറുനിരയിൽ
ജാലകത്തിലൂടെ
തെറിച്ചു വീണ
മഴത്തുള്ളികൾ..

- അജി ആലത്ത് .