എരിവെയിലേറ്റുരുകുമ്പോഴുമമ്മ
മോഹിക്കുന്നു,
വെയിലേറ്റു വാടാതെ ,പൊൻ മകൾ
വളർന്നു വലുതായീടുവാൻ..
പെരുമഴ നനഞ്ഞു കുതിരുമ്പോഴുമമ്മ
കൊതിക്കുന്നു,
മഴയേറ്റു നനയാതെ, കുളിരാതെ തൻ മകൾ
സുഖമായ് കഴിഞ്ഞീടുവാൻ ..
വിശന്നു വലഞ്ഞും ,
ദാഹിച്ചു കുഴഞ്ഞുമന്നത്തെ
സമ്പാദ്യവുമായമ്മ
കുടിലിലെത്തുമ്പോൾ,
നാഥനില്ലാ വീട്ടിലേകയായ്
കാത്തിരിക്കും മകൾക്കു നേരെ
നാലു ദിക്കിൽ നിന്നും നീളുന്ന
കാമക്കണ്ണുകൾ കണ്ട് ..
ഒരു നിമിഷം തളർന്നു നിന്ന് ..
മറു നിമിഷം ,
സ്നേഹവാഗ്ദാനങ്ങളിൽ
കാലിടറിയതിനു
ദാനമായ് കിട്ടിയ
കുഞ്ഞിനെയും തോളിലേറ്റി
തെരുവിലേക്കിറങ്ങുന്നു ..
ഇനി,
വെയിലേറ്റാലും ,
മഴ നനഞ്ഞാലും,
നീയെന്നരികിലുണ്ടല്ലോ -
യെന്നമ്മമനമാശ്വസിക്കുമ്പോൾ,
ഒന്നുമറിയാതെ,
മകളുറങ്ങുന്നു..
പട്ടുമെത്തയിലെന്ന പോലവേ..
- അജി ആലത്ത്.