2012 ഒക്‌ടോബർ 25, വ്യാഴാഴ്‌ച

തെറ്റിദ്ധാരണ

കുരുടനായ ഭര്‍ത്താവിന്
കഴിയാത്തത് തനിക്കും വേണ്ടെന്നു 
കരുതിയവള്‍ ഉത്തമഭാര്യയെന്ന്
കഥാകാരന്‍ ..

കെട്ടിയവന്‍റെ കള്ളത്തരങ്ങള്‍ 
കണ്ടു സഹികെട്ട്,
കണ്ണു രണ്ടും   കെട്ടിയതാണെന്ന
സത്യം ആരറിഞ്ഞൂ ?

- അജി ആലത്ത് 

2012 ഒക്‌ടോബർ 18, വ്യാഴാഴ്‌ച


അറിയണം..


ചോദിക്കുന്നതിനു മുമ്പ് 
ഉത്തരമുണ്ടോ എന്നറിയണം..
ഉത്തരം കിട്ടിയതുകൊണ്ട് 
ഫലമുണ്ടോ എന്നും..

തിന്നുന്നതിന് മുമ്പ്
വിശപ്പുണ്ടോ എന്നറിയണം
കരയുന്നതിനു മുമ്പ്
എന്തിന് എന്നും...

സ്നേഹിക്കുന്നതിനു മുമ്പ്
അര്‍ഹതയുണ്ടോ എന്നറിയണം
കൊല്ലുന്നതിനു മുമ്പ്
ജീവനുണ്ടോ എന്നും..

- അജി ആലത്ത്.

2012 ഒക്‌ടോബർ 17, ബുധനാഴ്‌ച


ഇനി അവള്‍ കവിതയെഴുതും..


നിന്‍റെ ആദ്യകവിതകളിലെ 
   ഉപമയും അലങ്കാരവും 
        അവളായിരുന്നു..

നീ തിന്ന്വിസര്‍ജ്ജിച്ചത് ,
   അവളുടെ ഉപ്പുംസ്നേഹവും,
         കണ്ണുനീരുമായിരുന്നു..

അങ്ങാടിയില്‍ തോറ്റ
     നിന്‍റെയരിശം തീര്‍ക്കാന്‍ 
          അവളുണ്ടായിരുന്നു..

പെണ്ണിന്‍റെ മോചനം നിന്‍റെ 
     തൂലികയെഴുതുന്നത് കണ്ട്
           അവള്‍ പൊട്ടിച്ചിരിച്ചു..

കഴുത്തിലെ താലി 
    ചങ്ങലയാണെന്നവള്‍
       തിരിച്ചറിഞ്ഞിരുന്നു..

ഇനി,
     അവള്‍ കവിതയെഴുതാന്‍ തുടങ്ങും...
          കൈത്തണ്ടയില്‍,‍ ബ്ലൈഡ് കൊണ്ട് 
               വരഞ്ഞ്ഒരു പുതുക്കവിത..

-   അജി ആലത്ത് 

2012 ഒക്‌ടോബർ 1, തിങ്കളാഴ്‌ച


പ്രതിഫലം 
മുപ്പതു രൂപയുടെ മീന്‍ വാങ്ങി
കറി വച്ച് കഴിച്ചപ്പോള്‍,
തൊണ്ടയില്‍  കുടുങ്ങിയ
മുള്ള് നീക്കാന്‍ ,
ഡോക്ടര്‍ ചോദിച്ചത് 
മുപ്പതിനായിരം രൂപ..
മുന്നൂറു രൂപയുടെ റീചാര്‍ജിലൂടെ  
മനസ്സിന്‍റെ ചില്ലയില്‍ കൂട് കൂട്ടിയവള്‍,
പറന്നകന്നപ്പോള്‍,
ഹൃദയത്തില്‍  തറച്ച 
മുള്ള് നീക്കാന്‍ , ഇനി 
എന്താവും പ്രതിഫലം? 



മടക്കയാത്ര..

കിടക്കയുടെ
തിരശ്ചീനമായ ക്യാന്‍വാസില്‍ 
ചരിഞ്ഞും തിരിഞ്ഞും 
വ്യത്യസ്ത ശില്പരൂപങ്ങള്‍ 
വരച്ചിട്ടും..
ഉറക്കം വരാതെ കിടന്നപ്പോള്‍,

ഓര്‍മയുടെ 
മഞ്ഞുപാളികള്‍ നീക്കി
അമ്മ കടന്നു വന്നു..
അമ്മിഞ്ഞപ്പാല്‍ തന്ന്,
താരാട്ട് പാടിയുറക്കി..

ഇനിയുമൊരു നാള്‍ 
അമ്മ വരും  ..
കുളിപ്പിച്ച്,
പൌഡറിട്ട്,
കവിളത്തു 
കണ്മഷി കൊണ്ടൊരു 
പൊട്ടും തൊട്ട്,
ഒക്കത്തിരുത്തി
കൊണ്ടു പോകാന്‍ ‍......  ..

അജി ആലത്ത്.