2015 സെപ്റ്റംബർ 15, ചൊവ്വാഴ്ച

നന്ദി, പ്രണയിനിയ്ക്ക്


നന്ദി,
വിവാഹാർത്ഥന
നിരസിച്ചതിന്..

ഭാര്യാഭർത്താക്കന്മാരെന്ന
ചട്ടക്കൂടിലൊതുങ്ങാൻ
വിസമ്മതിച്ചതിന്..

സാഫല്യത്തിലെത്തിച്ച്
പ്രണയത്തിന്
അന്ത്യോദകം ചൊല്ലാൻ
കൂട്ടാക്കാത്തതിന് ..

നീറി നീറി
പരസ്പരം
പ്രണയിച്ചു കൊണ്ടേയിരിക്കാൻ
നിശ്ചയിച്ചുറച്ചൊപ്പം
നിന്നതിന് ..


വസന്തം
ചെറിമരങ്ങളോട്
ചെയ്യുന്നത്
എല്ലാ ഋതുവിലും
നിന്നോട് ചെയ്യാൻ
എനിക്ക്
അവസരമൊരുക്കിയതിന് ..

അങ്ങനെ,
നമ്മുടെ പ്രണയം
അനശ്വരമാകാൻ
കൂട്ടു നിന്നതിന് ..

പ്രണയിനിയ്ക്ക് ,നന്ദി ,
വീണ്ടും വീണ്ടും  നന്ദി


അജി ആലത്ത്.

2015 സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

കാലഹരണപ്പെട്ടവർ




രണ്ട് ഇൻലാൻഡ് വേണമെന്ന
താഴ്മയോടെയുള്ള
ആവശ്യത്തിനു മുന്നിലേക്ക് ,

കൗണ്ടറിനു പിന്നിലിരുന്ന്
പുതിയ 4G ഫോണിൽ
മകളുടെ നൃത്തം
ഗൾഫിലെ ഭർത്താവിന്
വാട്ട്സാപ് ചെയ്യുന്ന
ഉദ്യോഗസ്ഥ
പുച്ഛത്തോടെ
തിരുവായ് തുറന്നു-

'' ചില്ലറ തരണം.''

- അജി ആലത്ത്.

2015 സെപ്റ്റംബർ 8, ചൊവ്വാഴ്ച

ഒളിച്ചോടുന്നവർ മറക്കുന്നത്...




കൂട്ടുകാരാ,
കൊടുങ്കാറ്റും പേമാരിയും .
കൊടുംവേനലും വറുതിയും
ഭൂമുഖം വിട്ടു പോകാൻ
ഹേതുവായി നാമാരും
കരുതുന്നില്ലല്ലോ..

എന്നിട്ടും,
ഉത്തരമില്ലാത്തതെന്ന്
കരുതിയൊരു
കടംകഥയ്ക്കു മുന്നിൽ
കയറു കൊണ്ടൊരു
കുരുക്കു തീർക്കാൻ
നീ തുനിഞ്ഞതെന്തേ..

കട്ടിക്കണ്ണടയ്ക്കു പിന്നിലെ
കലങ്ങിയ കണ്ണുകളിൽ
വിഷാദസ്മേരവുമായ് നീ
യാത്ര ചോദിക്കുമ്പോൾ,
ഞങ്ങൾ സുഹൃത്തുക്കൾ
നിനക്ക്
മാപ്പു തന്നേക്കാം..
പക്ഷേ ,
നീ നൽകിയ ജീവിതം
ഉറയ്ക്കാത്ത കാലടികളുമായ്
നേരിടാൻ വിധിക്കപ്പെട്ട
നിൻറെ സ്വന്തം മകൻ,
നിറഞ്ഞ മിഴികളിൽ
അങ്കലാപ്പുമായ്
ചിതയ്ക്ക് തീ പകരുമ്പോൾ,
നിനക്കൊരിക്കലും
മാപ്പു തന്നെന്ന് വരില്ല.

- അജി ആലത്ത്.

ഓണപ്പിറ്റേന്ന് ...


ഒടുവിലത്തെ വാഹനവും
പടി കടന്നു പോകെ ,
പടിവാതിലടച്ച് ,
മിഴി തുടച്ച്,
മുത്തച്ഛൻ
ഉമ്മറത്തെ
ചാരുകസേരയിലിരുന്നു..


ഓണനിലാവ്‌
പാൽക്കടലാക്കിയ
മുറ്റത്തെ കോണിൽ
പേരക്കുട്ടിയുപേക്ഷിച്ചു പോയ
കുരങ്ങൻപാവയും ചെണ്ടയും
കൈയിലെടുത്ത്‌ ,
മുത്തശ്ശിയും,
അടുത്തുവന്ന്
ഉമ്മറപ്പടിയിലിരുന്നു...

ഇനിയത്തെയോണത്തി -
നാരെന്നുമെന്തെന്നു-
മാർക്കറിയാമെന്ന
പഴയ കവിത
തന്നോർമ്മയിലിരുവരും
മൗനത്തിലമരവെ ,
മുത്തശ്ശിയുടെ
മടിയിലെ പാവ,
പെട്ടെന്ന്
ഞെട്ടിയുണർന്ന് ,
വിരഹവേദനയിൽ
മുഴക്കാൻ മറന്ന
വാദ്യഘോഷം തുടരുകയും,
തിരിയുന്ന ചാവിയുടെ -
യവസാന മുറുക്കത്തിൽ
പിടഞ്ഞൊടുങ്ങുകയും
ചെയ്തതോടെ,
ഒരു നീണ്ട തേങ്ങലോടെ
മുത്തശ്ശി,
മുത്തച്ഛൻറെ
മാറിലേക്ക്‌
തലചായ്ച്ചു.

- അജി ആലത്ത്.