പൂരപ്പിറ്റേന്ന് പത്തൻസിൻറെ * പിന്നിലെ
എച്ചിൽ കൂനയ്ക്കരികിൽ
ഒന്നും തിന്നാതെ,
കണ്ണീരൊലിപ്പിച്ചൊരു കാക്ക,
എച്ചിൽ കൂടയിൽ നിന്നും
പുറത്തു ചിതറിയ മുട്ടത്തോടുകളിലേക്ക്
തല ചെരിച്ചു നോക്കി,
യുറക്കെയൊന്നു കരഞ്ഞു -
പൂരപ്പറമ്പിലെ മരത്തിൽ
കൂട് കെട്ടുമ്പോൾ,
പൂരമെന്നെന്ന്
അറിഞ്ഞിരുന്നില്ല ..
മുട്ടയ്ക്ക്,നെഞ്ചിലെ
ചൂട് പകരുമ്പോൾ,
വെടി മരുന്നിൻറെ
ചൂട് വരുമെന്നുമറിഞ്ഞില്ല
പുലർകാല സ്വപ്നത്തിൽ
കാട്ടുതീയാളി പ്പടർന്നത് ,
ജരിത**യോട് കുഞ്ഞുങ്ങൾ പറഞ്ഞത്,
മുട്ടക്കുഞ്ഞുങ്ങൾ തന്നോട് പറഞ്ഞതും,
പൂരപ്പറമ്പ് കത്തിയമർന്നതും ,
ഞെട്ടിയുണർന്നു , വെടിപ്പുകയിലേക്ക്
ദിക്കറിയാതെ പറന്നതും ,
നിങ്ങൾ അറിയണം ..
ഇന്നത്തെയെൻറെ നഷ്ടം, നാളെ,
നിങ്ങളുടേതാകാതിരിക്കാൻ ...
നിങ്ങൾ എഴുതണം ...
* പത്തൻസ് - തൃശൂർ നഗരത്തിലെ പ്രസിദ്ധമായ ഹോട്ടൽ
** ജരിത - 'കാട്ടുതീയിൽ പെട്ട കുടുംബ'ത്തിലെ അമ്മപ്പക്ഷി
- അജി ആലത്ത് .