2015 ജൂലൈ 22, ബുധനാഴ്‌ച

. , ?



ഏതിനും
ഒരു വിരാമമില്ലെങ്കിൽ
പൂർണ്ണമാവില്ലെന്നു
പറഞ്ഞു പഠിപ്പിച്ചത്
ഷൊളഖോവ് നാടകസമിതിയിലെ
ആന്റപ്പൻ മാഷായിരുന്നു..

നമ്മുടെ പ്രണയം
സഫലമാവില്ലെന്നു  കണ്ടെത്തി,
അതിനൊരു പൂർണ്ണവിരാമം
കാലേക്കൂട്ടി ഒരുക്കിവച്ച
നിൻറെ
ദീർഘദൃഷ്ടിക്കു മുന്നിൽ
എൻറെ മിഴിനീർ
കോമകളുടെ  പ്രവാഹമായ്
ഒഴുകിയൊഴുകി,
കോമാവസ്ഥയിലേക്കുള്ള
എൻറെ പതനം
പൂർത്തിയാകും ..

അപ്പോഴും
എൻറെ മുഖത്ത്
എന്തിനെന്ന
ദയനീയമായൊരു
ചോദ്യചിഹ്നം
നിനക്കായി
ബാക്കിയുണ്ടാകും ..

- അജി ആലത്ത്.

2015 ജൂലൈ 16, വ്യാഴാഴ്‌ച

എഞ്ചുവടി





ചൂരൽ മുനയുടെ
ആംഗ്യഭാഷ കാട്ടിയാണ്
പ്രഭാകരൻ മാഷ്
എഞ്ചുവടി
കാണാതെ പറയാൻ
പഠിപ്പിച്ചത്..

ഏതു നിദ്രയുടെ
നിലയില്ലാക്കയങ്ങളിൽ
മുങ്ങിക്കിടന്നാലും
ആറു പന്ത്രണ്ടെന്ന
ചോദ്യം കേട്ടാൽ
എഴുപത്തിരണ്ടെന്നുറക്കെ -
യെഴുന്നേറ്റു
ചൊല്ലാറുണ്ടിപ്പോഴും ..

കടക്കണ്മുനയുടെ
വ്യംഗ്യഭാഷ കാട്ടിയാണ്
പ്രണയത്തിൻറെ എഞ്ചുവടി
കരളിൻറെ ചുമരിലവൾ
കുറിച്ചിട്ടത്..

ഏതു നിദ്രയുടെ
നിലയില്ലാക്കയങ്ങളിൽ
മുങ്ങിത്താണാലും
പണ്ടു കണ്ടൊരു
കിനാവിൻറെ ലഹരിയായ്,
കുളിരുന്നൊരു
നിലാത്തുണ്ടായ്,
അവളുടെയോർമ്മകൾ
കരളിൽ കത്തി -
പ്പടരാറുണ്ടിപ്പോഴും..

- അജി ആലത്ത്.

2015 ജൂലൈ 8, ബുധനാഴ്‌ച

തേഞ്ഞു പോയ ജീവിതങ്ങൾ


ഉള്ളിലേക്ക് പ്രവേശനം
സാധ്യമാകും വരെ
കാത്തു സൂക്ഷിക്കുകയെന്ന
ധർമം നിർവഹിച്ച
ചാരിതാർത്ഥ്യത്തോടെ
വാതിലിനു പുറത്ത്
പരസ്പരം നോക്കി
കാത്തിരിക്കുന്നുണ്ടൊരു
ജോഡി തേഞ്ഞ ചെരുപ്പ്..
നാലാളു കാണുമ്പോൾ
കുറ്റം പറയാതെ-
യണിയിച്ചൊരുക്കി ,
മണ്ഡപത്തിലേക്ക്
കൈപിടിച്ചു കയറ്റി,
നിറകണ്ണുകളോടെ
യാത്രയാക്കി,
കർത്തവ്യങ്ങൾ നിർവഹിച്ച
ചാരിതാർത്ഥ്യത്തോടെ
പരസ്പരം നോക്കി
കണ്ണു തുടയ്ക്കുന്നുണ്ട്
മറ്റൊരു ജോഡി ..
- അജി ആലത്ത്.