2015 ഏപ്രിൽ 30, വ്യാഴാഴ്‌ച

വേനലിൽ ഒരു മഴ.


പടിഞ്ഞാറേയ്ക്ക്
രഥം തെളിയ്ക്കുന്ന
ചക്രവർത്തിയുടെ 
യോദ്ധാക്കൾ പായിച്ച
തിളയ്ക്കുന്ന
ശരശതങ്ങളെ
തറ പറ്റിച്ച്,
തണുത്ത വെടിയുണ്ടകൾ
ചൊരിഞ്ഞെത്തീ
തകർത്തു പെയ്യുന്ന
വേനൽ മഴ.

- അജി ആലത്ത്.

2015 ഏപ്രിൽ 22, ബുധനാഴ്‌ച

ഹൈക്കു  -  വീണ

വീണ മീട്ടുന്ന നിന്നുടെ
വിരലുകൾ തൻ നർത്തനം
വീണാനാദത്തെക്കാൾ മനോഹരം..

2015 ഏപ്രിൽ 19, ഞായറാഴ്‌ച

മറക്കാൻ ശ്രമിക്കുമ്പോൾ ..



മറക്കാൻ ശ്രമിക്കുമ്പോഴെൻറെയീ -
വാക്കുകൾ മാത്രമോർക്കാൻ ശ്രമിക്കുക..

മറക്കാൻ ശ്രമിക്കുമ്പോൾ
മുറിവേറ്റു തകർന്നൊരീ ഹൃദയം
കാണാതിരിക്കുവാൻ ശ്രമിക്കുക..

മറവി പൂർണ്ണമായനുഗ്രഹിക്കും വരെ
പ്രാർത്ഥനകളിലെൻ പേരു
പറയാതിരിക്കുക..

തുടരുന്ന യാത്രയിൽ
വഴിവക്കിലെങ്ങാനുമൊ-
രോർമ്മത്തെറ്റു പോലെൻ
പിടയുന്ന ഗീതങ്ങൾ
കേൾക്കുവാനിട വന്നെന്നാൽ
കേട്ടില്ലെന്നു നടിച്ചേക്കുക..
അവയെല്ലാമങ്ങനെ തന്നെ-
യൊടുങ്ങേണ്ടതാണെന്നുമറിയുക ..

ഒടുവിൽ, മറന്നു കഴിയുമ്പോഴൊരു
ചെറുതിരിയുമണഞ്ഞു തീർന്നോരെൻ
കുഴിമാടത്തിലേക്ക് നോക്കാതിരിക്കുക,

അവിടെ ,
നീ മറന്നൊരെൻ പ്രണയം
മരിക്കാതെ കാത്തിരിക്കുന്നത്
കാണാതിരിക്കുവാൻ..
വീണ്ടുമോർമ്മശരങ്ങളിൽ നിൻ 
ഹൃദയം മുറിപ്പെടാതിരിക്കുവാൻ ..
വീണ്ടുമോരോർമ്മപ്രവാഹത്തിൽ നീ
നിലതെറ്റി വീഴാതിരിക്കുവാൻ..


- അജി ആലത്ത്.

2015 ഏപ്രിൽ 16, വ്യാഴാഴ്‌ച

ഇന്നലത്തെ വിഷുക്കണി



ഓട്ടുരുളിയിൽ
കോടിമുണ്ടും
കൊന്നപ്പൂവും
കണിവെള്ളരിയും
നിരത്തി വച്ച്,
നിലവിളക്ക്
തെളിയിച്ച്,
എനിക്കായ് നീ
കണിയൊരുക്കി
ക്ഷണിക്കവേ,

കണ്ണു മിഴിച്ച
ഞാൻ കണ്ടത്,
ദീപപ്രഭയിൽ
പുഞ്ചിരി ചൊരിയുന്ന
നിന്മുഖം മാത്രമാ-
ണെന്നോമലെ ,
നീയറിഞ്ഞുവോ?

- അജി ആലത്ത്.

2015 ഏപ്രിൽ 7, ചൊവ്വാഴ്ച

തീൻമേശയിലെ മര്യാദകൾ



തീൻമേശയ്ക്കു മുന്നിൽ
പൊട്ടിച്ചിരികളോ
 ഉറക്കെയുറക്കെയുള്ള
സംസാരമോ പാടില്ല.

വെള്ളത്തൂവാല
മടിയിൽ വിരിച്ച്,
  കത്തിയും മുള്ളും
 അതാതു കൈകളിൽ പിടിച്ച്
 ദൈവത്തിന് നന്ദി ചൊല്ലി ,
ഒരു ശിൽപം പോലെയിരിക്കണം..

വിഭവങ്ങളെന്തൊക്കെ
വിളമ്പിയാലും,
ആർത്തി കാണിക്കരുത്..
ഇതൊക്കെയെത്ര
കണ്ടിരിക്കുന്നുവെന്ന
നിസംഗഭാവം മാത്രമാകാം..

ഇതൊക്കെയാണ്
തീൻമേശ മര്യാദയെന്നിരിക്കെ,
ഇവറ്റകളെന്തിനാണിങ്ങനെ
ആക്രോശിക്കുന്നത് ..
ആക്രാന്തം കാണിക്കുന്നത്..

നായ്ക്കളെപ്പോലെ
തമ്മിൽ കടിപിടി കൂടുന്നത്..

ഒരു തുണ്ട് റൊട്ടി താ-
യെന്നുറക്കെ കരയുന്നത്..

ഉച്ഛിഷ്ടമാണെങ്കിലും
 അന്തസ്സോടെ കഴിച്ചു കൂടെ
ഇവറ്റകൾക്ക് ..

 - അജി ആലത്ത്.

2015 ഏപ്രിൽ 1, ബുധനാഴ്‌ച

സ്വപ്നത്തിലെ മഴ.



എൻറെ സ്വപ്നങ്ങളിലും
മഴ പെയ്യാറുണ്ട് ..


പ്രഭാതങ്ങളിൽ
അമ്പലത്തിൽ നിന്നും
നീ മടങ്ങുന്നതും കാത്ത്
പാടവരമ്പത്ത്
കുടയുമായ് നിൽക്കുന്ന
എൻറെ സ്വപ്നങ്ങളിൽ
എപ്പോഴുമൊരു
കുറുമ്പൻ മഴ
പെയ്യാറുണ്ട്..

- അജി ആലത്ത്.