2016 ഫെബ്രുവരി 23, ചൊവ്വാഴ്ച

സുപ്രഭാതം




പടിഞ്ഞാറു നിന്നും
നിൻറെ സ്വപ്നവും
കിഴക്കു നിന്നും
എൻറെ സ്വപ്നവും
അക്ഷാംശം 9º42' നും
രേഖാംശം  76º9' നും
ഇടയിൽ  വച്ച്
കൂട്ടിമുട്ടിയപ്പോഴുള്ള
സ്വപ്നസാക്ഷാത്കാരത്തിൻറെ
ഊർജ്ജ പ്രസരണത്തിൽ
വിടർന്ന
പ്രഭാവലയം കണ്ട്
ലോകർ
ഉണർന്നെഴുന്നേൽക്കുന്ന
സമയത്തെയാണ്
പ്രഭാതം എന്ന് വിളിക്കുന്നത്.

- അജി ആലത്ത്.

2016 ഫെബ്രുവരി 17, ബുധനാഴ്‌ച

1994 ഒക്ടോബർ 24


താപ്തിനദിയെ
ഇന്നലെ പെയ്ത മഴ
നാണം കുണുങ്ങിയായ 
ലാവണ്യവതിയാക്കി..
പ്രിയതമൻറെ -
യരുകിലേക്കവൾ
ധൃതിയിലൊഴുകി ..
മുകളിൽ ,
ഭുസാവലിൻറെ
ഹൃദയഭാഗത്തെ
ഇരുമ്പു പാലത്തിൽ
പ്രണയിനിക്ക്
കത്തെഴുതാനിരുന്ന
യുവാവിൽ നിന്നും
ഇന്നിലേക്കുള്ള
ദൂരമാണ്
നമ്മുടെ ജീവിതകഥ.
താപ്തിക്ക്
പിന്നിലേക്കൊഴുകാനാവില്ല..
അന്നു തപാൽപ്പെട്ടിയിൽ
വീഴാത്ത കത്തിന്
ഇന്ന് പ്രസക്തിയുമില്ല..
പിന്നിലേക്കൊഴുകാൻ
കഴിയുന്നത് ,
ഓർമ്മകൾക്കു മാത്രം..
ഓളങ്ങളിൽ തെളിയുന്ന
ഓർമ്മകളെ താലോലിച്ച്,
നരച്ചു തുടങ്ങിയ
മുടിയിഴകളൊതുക്കി
അന്നത്തെ യുവാവ്‌ ,
കവിത കുറിക്കുന്നു..
- അജി ആലത്ത്

' വേനലിൽ ഒരു മഴ '



കനലെരിയുന്ന മനസിലേക്ക് ,
ചുട്ടു പഴുത്ത 
ഹൃദയച്ചുമരുകൾ നനച്ച് ,
പാതി വെന്ത ചിന്തകളാൽ
പുകഞ്ഞു നീറുന്ന
മസ്തിഷ്കം തണുപ്പിച്ച്,
നനു നനെ പൊഴിഞ്ഞ
നിൻറെ മൊഴിമുത്തുകൾ,
കത്തുന്ന വേനലിൽ പെയ്ത
തെളിനീർമഴ
കരിഞ്ഞുണങ്ങാൻ തുടങ്ങിയ
പുൽക്കൊടിക്കെന്നപോലെ
എനിക്കു നൽകിയത് ,
പുതു ജീവനാണ് .

- അജി ആലത്ത്.