നനഞ്ഞ കുട മടക്കി
കോലായിലേക്ക്
കയറുമ്പോൾ
തോരാതെ പെയ്യുന്ന
പെരുമഴയിൽ
നടന്നു വന്നിട്ടും
അച്ഛൻ വിയർത്തിരുന്നു ..
കരിപുരണ്ട മുണ്ടിൽ
കൈ തുടച്ചുകൊണ്ടടു-
ക്കളയിൽ നിന്നോടി വന്ന
അമ്മയ്ക്കും ,
ഉമ്മറത്ത്
കളിച്ചുകൊണ്ടിരുന്ന
ഞങ്ങൾക്കും ,
മധുരപ്പുഞ്ചിരി
തരുമ്പോഴും
അച്ഛൻറെ കണ്‍കോണിൽ
നനവുണ്ടായിരുന്നു..
മഴത്തുള്ളികളും
വിയർപ്പും
ചിത്രം വരച്ച കുപ്പായം
അയയിലേക്കിടുമ്പോൾ
പുഞ്ചിരിയുടെ പിന്നിലെ
നനവിൻറെ രഹസ്യം ,
കാലിയായ കുപ്പായക്കീശ
ഞങ്ങളോട് പറഞ്ഞു തന്നു.
ഇന്ന് ഞാനറിയുന്നൂ,
നാല് വയർ
നിറയ്ക്കുവാനച്ഛൻ
നടന്നു തീർത്ത
ദൂരങ്ങളുടെ കഥ..
കഥയിതു തുടരുന്നു,
ഇന്നും ,
ഒരച്ഛനു മാത്രമറിയുന്ന കഥ..
- അജി ആലത്ത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ