ചൂരൽ മുനയുടെ
ആംഗ്യഭാഷ കാട്ടിയാണ്
പ്രഭാകരൻ മാഷ്
എഞ്ചുവടി
കാണാതെ പറയാൻ
പഠിപ്പിച്ചത്..
ഏതു നിദ്രയുടെ
നിലയില്ലാക്കയങ്ങളിൽ
മുങ്ങിക്കിടന്നാലും
ആറു പന്ത്രണ്ടെന്ന
ചോദ്യം കേട്ടാൽ
എഴുപത്തിരണ്ടെന്നുറക്കെ -
യെഴുന്നേറ്റു
ചൊല്ലാറുണ്ടിപ്പോഴും ..
കടക്കണ്മുനയുടെ
വ്യംഗ്യഭാഷ കാട്ടിയാണ്
പ്രണയത്തിൻറെ എഞ്ചുവടി
കരളിൻറെ ചുമരിലവൾ
കുറിച്ചിട്ടത്..
ഏതു നിദ്രയുടെ
നിലയില്ലാക്കയങ്ങളിൽ
മുങ്ങിത്താണാലും
പണ്ടു കണ്ടൊരു
കിനാവിൻറെ ലഹരിയായ്,
കുളിരുന്നൊരു
നിലാത്തുണ്ടായ്,
അവളുടെയോർമ്മകൾ
കരളിൽ കത്തി -
പ്പടരാറുണ്ടിപ്പോഴും..
- അജി ആലത്ത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ