കൂട്ടുകാരാ,
കൊടുങ്കാറ്റും പേമാരിയും .
കൊടുംവേനലും വറുതിയും
ഭൂമുഖം വിട്ടു പോകാൻ
ഹേതുവായി നാമാരും
കരുതുന്നില്ലല്ലോ..
എന്നിട്ടും,
ഉത്തരമില്ലാത്തതെന്ന്
കരുതിയൊരു
കടംകഥയ്ക്കു മുന്നിൽ
കയറു കൊണ്ടൊരു
കുരുക്കു തീർക്കാൻ
നീ തുനിഞ്ഞതെന്തേ..
കട്ടിക്കണ്ണടയ്ക്കു പിന്നിലെ
കലങ്ങിയ കണ്ണുകളിൽ
വിഷാദസ്മേരവുമായ് നീ
യാത്ര ചോദിക്കുമ്പോൾ,
ഞങ്ങൾ സുഹൃത്തുക്കൾ
നിനക്ക്
മാപ്പു തന്നേക്കാം..
പക്ഷേ ,
നീ നൽകിയ ജീവിതം
ഉറയ്ക്കാത്ത കാലടികളുമായ്
നേരിടാൻ വിധിക്കപ്പെട്ട
നിൻറെ സ്വന്തം മകൻ,
നിറഞ്ഞ മിഴികളിൽ
അങ്കലാപ്പുമായ്
ചിതയ്ക്ക് തീ പകരുമ്പോൾ,
നിനക്കൊരിക്കലും
മാപ്പു തന്നെന്ന് വരില്ല.
- അജി ആലത്ത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ