ആരോ തീർത്ത
മതിലുകൾക്കുള്ളിൽ
പരസ്പരം കാണാനാവാതെ,
അറിയാനാവാതെ
നാം ജീവിക്കുന്നു..
ആധുനിക
ആശയവിനിമയ
സാധ്യതകൾ പോലും
കൊട്ടിയടയ്ക്കപ്പെട്ട
തടവറകൾക്കുള്ളിൽ
നാമിരിക്കുന്നു..
എങ്കിലും,
ഏകാന്തരാവുകളിൽ
നിൻറെ നെടുവീർപ്പുകൾ
ഞാൻ മാത്രം
കേൾക്കാറുണ്ട്..
പാതിമയക്കത്തിൽ
നീ കണ്ട കിനാവിലെ
പുഞ്ചിരിയലകൾ
എന്നെ മാത്രം
തേടിയെത്താറുമുണ്ട് ..
ആകാശത്തേക്ക് വളർന്ന
കാരാഗൃഹഭിത്തി -
ക്കിരു പുറവുമായി
നാമിപ്പോൾ
നിൽക്കുകയാണ്..
പൂവോടു കൂടിയൊരു
റോസാച്ചെടി
നിനക്കായി ഞാൻ
ഉയരത്തിലേക്കെറിഞ്ഞു
തരുന്നു..
ഇന്ന് രാത്രി
നിന്നെയോർത്ത്
കരയുമെന്ന് ഞാനും,
എന്നും എന്നെയോർത്ത്
കരയാറുണ്ടെന്ന് നീയും..
പൂവുകൾ
ഹൃദയത്തിലേക്ക് സ്വീകരിച്ച്
നീ മന്ദഹസിക്കുന്നത്
മതിലിനിപ്പുറത്ത് നിന്ന്
അടയാളദർശനമായി
ഞാൻ കാണുന്നു..
എന്നോടുള്ള പ്രേമത്തിൻറെ
അടയാളദർശനത്തിൽ
ജീവിതസാഫല്യം നേടി,
മറ്റൊരു അടയാളത്തിനായി
ഞാൻ പിന്നെയും
കാത്തിരിക്കുന്നു..
- അജി ആലത്ത്.
( വൈക്കം മുഹമ്മദ് ബഷീറിൻറെ 'മതിലുകൾ' ക്ക് അമ്പത് വയസ്..
അതിലെ പ്രണയത്തിനിന്നും, എന്നും കൗമാരം )

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ