തീൻമേശയ്ക്കു മുന്നിൽ
പൊട്ടിച്ചിരികളോ
ഉറക്കെയുറക്കെയുള്ള
സംസാരമോ പാടില്ല.
വെള്ളത്തൂവാല
മടിയിൽ വിരിച്ച്,
കത്തിയും മുള്ളും
അതാതു കൈകളിൽ പിടിച്ച്
ദൈവത്തിന് നന്ദി ചൊല്ലി ,
ഒരു ശിൽപം പോലെയിരിക്കണം..
വിഭവങ്ങളെന്തൊക്കെ
വിളമ്പിയാലും,
ആർത്തി കാണിക്കരുത്..
ഇതൊക്കെയെത്ര
കണ്ടിരിക്കുന്നുവെന്ന
നിസംഗഭാവം മാത്രമാകാം..
ഇതൊക്കെയാണ്
തീൻമേശ മര്യാദയെന്നിരിക്കെ,
ഇവറ്റകളെന്തിനാണിങ്ങനെ
ആക്രോശിക്കുന്നത് ..
ആക്രാന്തം കാണിക്കുന്നത്..
നായ്ക്കളെപ്പോലെ
തമ്മിൽ കടിപിടി കൂടുന്നത്..
ഒരു തുണ്ട് റൊട്ടി താ-
യെന്നുറക്കെ കരയുന്നത്..
ഉച്ഛിഷ്ടമാണെങ്കിലും
അന്തസ്സോടെ കഴിച്ചു കൂടെ
ഇവറ്റകൾക്ക് ..
- അജി ആലത്ത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ