2015 മേയ് 11, തിങ്കളാഴ്‌ച

ഏറ്റുമുട്ടലുകൾ സൃഷ്ടിക്കപ്പെടുമ്പോൾ..


നമ്മെപ്പോലെ ശ്വസിക്കുന്ന,
മലമൂത്രവിസർജ്ജനം ചെയ്യുന്ന ,
ജീവിക്കുന്ന ദൈവങ്ങളെ 
പരിഹസിച്ചപ്പോഴാണ്
അയാൾ അനഭിമതനായത് ..
പൊതുസമ്പത്ത് കട്ടെടുത്ത്
നോട്ടുകളെണ്ണുന്ന യന്ത്രവുമായി
മണിമാളികയിൽ
സുഖവാസം ചെയ്യുന്നവരെ
വിമർശിച്ചപ്പോഴാണ്
അയാൾ 'നിരീക്ഷണ'ത്തിലായത്..
അവകാശം ചോദിച്ചു ചെല്ലുമ്പോൾ
നിയമങ്ങളെ കൈപ്പിടിയിലൊതുക്കി
പുലയാട്ടു പറയുന്നവർക്ക് നേരെ
മുഷ്ടി ചുരുട്ടിയപ്പോഴാണ്
അയാൾ കമ്യൂണിസ്റ്റായത് ..
ആതുരസേവനം വ്യവസായമാക്കി,
ഇരുപുറവുമുള്ള
സ്വത്തുക്കൾ കൈക്കലാക്കി,
വൈദ്യശാസ്ത്ര കലാലയം സ്ഥാപിച്ച്,
വിദ്യാഭ്യാസം കച്ചവടമാക്കിയതിനെ
ചോദ്യം ചെയ്തപ്പോഴാണ്
അയാളെ തടവിലാക്കിയത്..
നിരായുധനായി പിടിക്കപ്പെട്ടിട്ടും
ജീവൻ നിലച്ച കൈയ്ക്കുള്ളിൽ
തോക്ക് തിരുകി
ഏറ്റുമുട്ടൽ വാർത്ത സൃഷ്ടിച്ചപ്പോഴാണ്
അയാൾ
ഭരണകൂടത്തിന് കൊടുംഭീകരനും
സാധാരണക്കാരന്
വിപ്ലവകാരിയുമായത്..
- അജി ആലത്ത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ