2016 മാർച്ച് 14, തിങ്കളാഴ്‌ച

ഉലൂപിയുടെ ആത്മഗതങ്ങൾ

ഞാനറിയുന്നു,
ഒരു വർഷം ,
ഒരാൾ മാത്രം
ദ്രൗപദിയൊടൊപ്പമെന്ന
ഹസ്തിനപുരനിയമം
തെല്ലൊന്നുമല്ല
വില്ലാളി വീരന്
വിരസത
സമ്മാനിച്ചതെന്ന് ...

എന്നെ കാണാൻ,
നാടു കടത്തപ്പെടാൻ
മാത്രമാണ്
അന്തപ്പുരത്തിൽ
ആയുധങ്ങൾ
മറന്നു വച്ചതെന്ന
മധുരഭാഷണം
ഞാൻ വിശ്വസിച്ചു..

നാട്
കടന്നു കിട്ടാനാവാം ,
പക്ഷേ ,
എന്നെ കാണാനായി
മാത്രമല്ലായിരുന്നെന്നു
ഇന്ന് ഞാനറിയുന്നു..

ഹേ സവ്യസാചി,
നാഗരികതയുടെ
കൊടുംചതികളേതു -
മറിയാതെ,
ഗംഗയുടെയാഴത്തിലെ
നാഗരാജ്യത്ത് വളർന്ന
നിഷ്കളങ്കതയിൽ
കാമഫണമാഴ്ത്തുമ്പോൾ ,
നിനക്ക്
ഉലൂപി വെറും സ്ത്രീ..
വിത്തു വിതയ്ക്കാനുള്ള
കൃഷിയിടം..

പാടങ്ങൾ മാറി മാറി
വിത്തെറിഞ്ഞു
മുന്നേറുമ്പോൾ
ചിത്രാംഗദയും
സുഭദ്രയുമെല്ലാം
നിനക്കു വെറും
പെണ്ണുടലുകൾ മാത്രം..

എങ്കിലും ധനഞ്ജയാ ,
എന്നിൽ മുളപ്പിച്ച
പ്രണയത്തിൻ ബീജം
മൃതസഞ്ജീവനിയായ്
ജീവൻ തിരികെ
നൽകിയ നിമിഷം പോലും ,,
ഉണ്മയായ
പ്രണയവായ്പോടെയൊന്നു
നോക്കുവാൻ
നിനക്ക് കഴിഞ്ഞില്ലല്ലോ..

കപടമുഖങ്ങളറിയാതെ ,
കാണാതെ, യിനിയും
പിറക്കുവാനിരിക്കുന്നോ -
രായിരം ഉലൂപിമാരി-
ലിനിയുമിക്കഥ  തുടരുമെ-
ന്നറിഞ്ഞു കൊണ്ടു  തന്നെ,
അമ്മയുടെ മാറിലേക്ക്
ഞാൻ മടങ്ങിയത്,
പൊയ്മുഖങ്ങൾ കാണാതെ
പ്രണയിച്ച
ദുരന്തവൃത്താന്തം
ആഴങ്ങളിൽ മറയട്ടെ ,
നീയെന്നും
വിജയിക്കട്ടെ, യെന്ന
പ്രാർത്ഥനയോടെയാണ്..


  - അജി ആലത്ത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ