നാലു സെന്റും പുരയും
കടലാസിൽ പൊതിഞ്ഞ്
ബാങ്ക് മാനേജർക്ക്
കാണിക്കയിട്ട് ,
നാലു ലക്ഷം വായ്പ
മകന്
എം ബി എ പഠിക്കാൻ.
മകളുടെ വളയും
ഭാര്യയുടെ താലിയും
സ്വർണക്കടയുടെ മാജിക്കിൽ
മകന്
ലാപ്ടോപ്പായി മാറി .
നാലു സെന്റിലെ
യൊറ്റമാവിൽ പടർന്ന
കുരുമുളകു വള്ളികൾ
മകന്
യൂണിഫോമും ടൈയും
തുന്നിക്കൊടുത്തു .
പ്രതീക്ഷയുടെ വിമാനത്തിൽ
പ്രകാശ വേഗതയിൽ
രണ്ടു വർഷം കടന്നു പോകുകയും
മകൻറെ ഫയലിൽ
എം ബി എ ബിരുദം
ലാമിനേറ്റ് ചെയ്യപ്പെടുകയും
സൂര്യതാപത്തിൽ
പുസ്തകച്ചുമടുമായി
വീടു വീടാന്തരം
എംബിയെക്കാരൻ മകൻ
മാർക്കറ്റിംഗ് ഭിക്ഷാടനം
തുടങ്ങുകയും ചെയ്തു..
തിരിച്ചടവിൻറെ
തിയതികൾ തെറ്റിയതും
വായ്പ വീടും പറമ്പും
വിഴുങ്ങിയതും
രെജിസ്റ്റേഡ് തപാലിലാണ്
അറിയിക്കപ്പെട്ടത്.
പിറ്റേന്ന്,
വീടിൻറെ നടുമുറിയിൽ
രണ്ടും,
ഒറ്റമാവിൻറെ ശിഖരത്തിൽ
രണ്ടും ശരീരങ്ങൾ
തിരിച്ചടവിന് കാത്തു കിടന്നു..
- അജി ആലത്ത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ