2014 ജൂൺ 5, വ്യാഴാഴ്‌ച

ശേഷം വെള്ളിത്തിരയിൽ..






നെട്ടയം ജയശ്രീയിൽ
അരക്കള്ളൻ മുക്കാൽകള്ളൻ
രണ്ടാം വാരം കളിക്കുന്ന
സമയത്താണ്
സഹദേവൻ കോണ്‍ട്രാക്ടരുടെ
മകൾ  രമണിക്ക് ,
പുറമ്പോക്ക് കോളനിയിലെ
പൊടിയന്റെ മകൻ
വിജയൻ ,
ആദ്യത്തെ പ്രേമലേഖനം
എഴുതിയത്..

മുല്ലപ്പൂം പല്ലിലോ ..
ഞാൻ മയങ്ങിയെന്ന്
ഈണത്തിൽ പാടി നടന്നിട്ടും
രമണിയുടെ
കടാക്ഷമുനയേൽക്കാഞ്ഞതിൽ
വിഷമിച്ച വിജയൻ
വീണ്ടും കത്തെഴുതി..

'അയോദ്ധ്യ' റിലീസ് ചെയ്ത
വെള്ളിയാഴ്ച
മാറ്റിനി കഴിഞ്ഞ്
രമണിയുടെ
കിളിവാതിലിൻ വെളിയിൽ നിന്നും
ഒരു മലരിതളോടൊപ്പം
അകത്തേക്കെറിഞ്ഞ
പ്രേമലേഖനം
രമണിയുടെ ചേച്ചി
സുധാമണി കൈപ്പറ്റുകയും
ശക്തമായൊരു
ത്രികോണപ്രേമം
സംവിധായക
നിർദ്ദേശങ്ങളില്ലാതെ തന്നെ
കൊഴുക്കുകയും ചെയ്തു.

ശേഷം വെള്ളിത്തിരയിലെന്ന്
രേഖപ്പെടുത്തിയ
കൊതിപ്പിക്കുന്ന
വർണ്ണക്കടലാസുകൾ
നെട്ടയം ജയശ്രീയുടെ
ടിക്കറ്റ് കൌണ്ടറിൽ
ആൾക്കൂട്ടം സൃഷ്ടിക്കുകയും
കസേരയുടെ മൂല്യം
എണ്‍പത് പൈസയിൽ നിന്നും
ഒരു രൂപയിലേക്ക്
ഉയരുകയും ചെയ്തു.

കമലഹാസന്റെ
മദനോത്സവം കണ്ട്
വിതുമ്പുന്ന മനസുമായി
പ്രേക്ഷകർ ഇറങ്ങിയ
ഒരു
സെക്കന്റ് ഷോയ്ക്ക്
ശേഷം,
ആളൊഴിഞ്ഞ
ഓലപ്പുരയുടെ
കഴുക്കോലിൽ
വിജയൻ
തൂങ്ങി നിന്നത്
സഹദേവൻ കോണ്‍ട്രാക്ടരുടെ
അറിവോടെയല്ലെന്ന്
ഇന്നും നാട്ടുകാർ
വിശ്വസിക്കുന്നു,
ഒരുൽഭയത്തോടെ ..

ശേഷഭാഗം
വെള്ളിത്തിരയിൽ
കണ്ടറിയാൻ
നെട്ടയം ജയശ്രീയോ ,
ആനപ്പാറ ഊക്കൻസോ,
പേരൂർക്കട ജനതയോ,
വളഞ്ഞമ്പലം ലക്ഷ്മണോ ,
മൂർക്കനിക്കര കവിതയോ
ഇന്നില്ലല്ലോ.. :(

- അജി ആലത്ത്.





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ