ഒരുമിച്ചൊരേ ബഞ്ചി-
ലിരുന്നു പഠിച്ച പാഠങ്ങൾ
നമ്മൾ മറന്നിരിക്കാം...
കളിക്കൂട്ടുകാരുടെ മുന്നിൽ
കളിയാക്കി ചിരിച്ച മുഖങ്ങളു -
മോർമ്മയിൽ മാഞ്ഞിരിക്കാം..
പ്രിയസ്നേഹിതൻ
പെരുന്നാൾ പിറ്റേന്ന്
കൊണ്ടുത്തന്ന
നെയ്‌പലഹാരത്തിന്റെ
സ്വാദ് മാത്രം
നാവിൻ തുമ്പത്തിരിക്കുന്നു..
കണ്ടിട്ടില്ലാത്തൊരുമ്മ
അടുക്കളപ്പുകയിൽ മുങ്ങി
പൊതിഞ്ഞു കൊടുത്തയച്ച
സ്നേഹത്തിന്റെ ഓർമ്മ പോലും
കണ്ണുകളിൽ
പെരുമഴ പെയ്യിക്കുന്നു..
മനസുകളിലൊരു
നേർവര
വിഭജനം വരച്ച
വർത്തമാന കാലത്തിൽ,
സഹപാഠിയുടെ
സ്നേഹസ്മരണ
പങ്കു വച്ചതിനു
പകരമായി,
കഠാര പിന്നിലൊളിപ്പിച്ചൊരു
പുഞ്ചിരി
എതിരേ വരുന്നത്
നാം കാണാതെ പോകരുത്...
- അജി ആലത്ത് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ