ഇരുളിലേക്ക് മാഞ്ഞു പോയ
ഇന്നലെകളിലൂടെ,
നാം നടന്ന വീഥികളിലൂടെ,
ഇന്നു നീയൊറ്റയ്ക്ക്
നടന്നു പോകുന്നു..
ഇതേ വഴികളിലാണ്
വെള്ളിക്കൊലുസിട്ട്,
എനിക്കായ് ചൊരിഞ്ഞ
സുസ്മിതത്തിൻറെ
സുഗന്ധം മാത്രം
അവശേഷിപ്പിച്ച്,
നീ കടന്നു പോയത്..
ഇതേ വഴികളിലാണ്
കടന്നു പോയ നിൻറെ
പാദമുദ്രകൾ തേടി
ഞാനലഞ്ഞു നടന്നത്,
കാലത്തിൻറെ
കുത്തൊഴുക്കിലവ
മാഞ്ഞു പോയതറിയാതെ..
ഇന്നുനീയേകയായീ
വഴി നടക്കുമ്പോൾ,
കേൾക്കുന്നുവോ സഖി,
നിൻറെ കുറുനിര
തഴുകുന്ന തെന്നലിൽ
നിന്നെക്കുറിച്ചുള്ളോരെൻ
ഗദ്ഗദം..
നാം നടന്ന വഴികളിലൂടെ,
നിൻറെ കൈ പിടിച്ചി-
നിയുമെനിക്കു നടക്കണം..
നിറം മാഞ്ഞൊരിന്നലെകൾക്ക്
നിറം പകരണം...
കാണാതെ പോയ
പ്രണയ ബിന്ദുക്കളാ
പ്രഭാതത്തിൽ ,
നിൻറെ പൂന്തോട്ടത്തിലെ
റോസാദലങ്ങളിൽ
തുളുമ്പി നിൽക്കുന്നത്
കാട്ടിത്തരണം..
കൈക്കുടന്നയിൽ
നിനക്കായ് കരുതിയ
മുല്ലമൊട്ടുകൾ സമ്മാനിച്ചാ
ചൊടിയിലെ മുല്ലമൊട്ടുകൾ
പകരം നേടണം..
നിറം മാഞ്ഞൊരിന്നലെകൾക്ക്
വീണ്ടും നിറം പകരണം..
.- അജി ആലത്ത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ