2014 ഡിസംബർ 3, ബുധനാഴ്‌ച

അവസ്ഥാന്തരങ്ങൾ -


അതിർത്തിത്തർക്കം
തീർക്കാനെത്തിയ മദ്ധ്യസ്ഥൻ
അവകാശത്തിനു വേണ്ടി
അന്യായം ബോധിപ്പിച്ച് ,
ഓഹരിയുടമസ്ഥതയ്ക്ക്
വിധി സമ്പാദിക്കുമ്പോൾ
യഥാർത്ഥ അവകാശിയുടെ
നെടുവീർപ്പ് പോലെയൊരു
വരണ്ട കാറ്റ് വീശുന്നുണ്ട്..

ഉഭയകക്ഷി ചർച്ചയിൽ
കൈവിട്ടു പോയ പാടശിഷ്ടങ്ങളിൽ
ഇഷ്ടിക വേവുന്ന  ഗോപുരങ്ങൾ
പുകവലിച്ച് ലഹരി നുകരുന്ന കാഴ്ച
കലങ്ങിയ കണ്ണിൽ നീറ്റലാകുമ്പോൾ
മുളങ്കാടിൻറെ തേങ്ങലും വഹിച്ചൊരു
നേർത്ത കാറ്റ് വീശുന്നുണ്ട്..

പാമ്പിൻകാവിൻറെ
ഹരിതവിശാലതയ്ക്ക്
നൊമ്പരസ്മരണയേകി
സിമൻറ്ബിംബങ്ങളായ്
പ്രതിഷ്ഠിക്കപ്പെട്ട നാഗങ്ങൾ
നൂറും പാലും  കാത്തിരിക്കുമ്പോൾ ,
കാരണവന്മാരുടെ നിശ്വാസങ്ങൾ
തറവാടിൻറെയസ്ഥിവാരമിളക്കുന്നൊരു
കൊടുങ്കാറ്റായി രൂപം മാറുന്നുണ്ട്..

- അജി ആലത്ത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ