അകലെയുള്ള
അജ്ഞാത ശത്രുവിന്
ദാസ്യവേല ചെയ്ത്,
ലക്ഷ്യം മുഴുമിച്ചു കൊടുത്തതിനു
പ്രത്യുപകാരമായി ,
സപ്തനക്ഷത്ര ഹോട്ടലിൽ
വാർഷിക അവലോകന
കൂടിക്കാഴ്ചക്ക് ശേഷം,
രാത്രി വൈകിയുള്ള
അത്താഴത്തിന്
കോഴിക്കാൽ കടിച്ചു വലിച്ച്
ചവച്ചിറക്കുമ്പോൾ ,
ഇങ്ങു ദൂരെയൊരു രോദനം..
'എൻറെ മോനേ ..'
സൃഷ്ടിയുടെ
നൊമ്പരവേലിയേറ്റത്തിൽ
നാൽപതു കൊല്ലം മുമ്പ്
സർക്കാരാസ്പത്രിയുടെ
പ്രസവമുറിയുടെ
ചുവരിൽ പ്രതിധ്വനിച്ച
അതേ നിലവിളി
വീണ്ടും ..
നോവിൻറെ പാരമ്യതയിൽ
അർബുദവാർഡിൽ നിന്ന്,
മൾട്ടിനാഷണൽ കമ്പനിയുടെ
മുഖ്യ അധികാരിയുടെ
കേൾക്കാത്ത കാതുകളിലേക്കതാ
കാതങ്ങൾ താണ്ടുന്നു..
''എൻറെ മോനേ ..''
-അജി ആലത്ത് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ