ചരിത്രം അങ്ങനെയല്ല
പറയുന്നതെങ്കിലും,
തീബ്സിലെ മരുഭൂമിയിൽ
ഞങ്ങളുണ്ട്..
നൈൽ കടന്നെത്തുമ്പോൾ,
കരയിൽ
കാത്തുനിൽക്കുന്നുണ്ടാകും
ഞങ്ങൾ, നിങ്ങൾക്കായ് ..
നീണ്ട നെടുവീർപ്പുകളോടെ ,
വിഹായസ്സിലേയ്ക്ക് കണ്ണും നട്ട് ..
ക്രിസ്തുവിനും മുമ്പ്,
ഇരുളടഞ്ഞ നൂറ്റാണ്ടുകളിലും
ഞങ്ങളൊന്നായിരുന്നുവെന്നതിന്
വേറെ തെളിവെന്തിന് ?
ആമെൻ ഹോട്ടെപ്
സൃഷ്ടിച്ച പ്രതിമ ,
ഞങ്ങളുടേതെങ്കിലും
ഇന്നത്തെപ്പോലെ അന്നും
ചരിത്രകാരന്മാർ
രാജാവിന് സ്തുതിയോതി ..
സ്മിത്തും കീറ്റ്സും
ഞങ്ങളെക്കുറിച്ച്
പാടിയിരുന്നു..
നിലാവ്,
മറ്റൊരു ശാന്തസമുദ്രമാക്കി
മാറ്റിയ ,
ഈ ഈജിപ്ഷ്യൻ മണൽപ്പരപ്പിൽ,
ഈന്തപ്പനകളെ തഴുകിയെത്തുന്ന
മണൽക്കാറ്റിൽ ,
ശിലയുടെ കരളു തുടിക്കുമ്പോൾ ,
ശില്പമായ ഞാൻ പോലും
ചാരത്തിരിക്കുന്ന
അവളെ നോക്കി പാടാറുണ്ട് -
ശിലയുമലിയുന്ന
പ്രണയരാഗം..
- അജി ആലത്ത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ