പണ്ട്,
അവൾ പരാതി
പറഞ്ഞിരുന്നത്
പൂക്കളോടും
ശലഭങ്ങളോടുമായിരുന്നു -
എഞ്ചുവടി മനപ്പാഠം
പഠിക്കാത്തതിന്
ഇംപോസിഷൻ തന്ന
സീതടീച്ചറെപ്പറ്റി,
മുഷിഞ്ഞ യൂണിഫോ-
മിട്ടു വന്നതിന്
ക്ലാസിനു പുറത്തു നിർത്തിയ
വിനയൻ മാഷെപ്പറ്റി..
പിന്നീട്
അവളുടെ പരാതി
ദൈവത്തോടായി -
കൂട്ടുകാരൊത്തു മദ്യപിച്ച്
വൈകിയെത്തുന്ന
ഭർത്താവിനെപ്പറ്റി,
കൗതുകബാല്യത്തിൽ നിന്നും
കാരാഗൃഹയൗവനത്തിലേ -
ക്കെത്തിച്ചവിധിയെപ്പറ്റി..
ഇപ്പോൾ
അവൾക്ക്
പരാതിയേയില്ല -
തെക്കേത്തൊടിയിലെ
വാകച്ചോട്ടിൽ
മണ്ണിൻ കമ്പളം
പുതച്ചുറങ്ങുമ്പോൾ ,
അമ്മിഞ്ഞ കുടിച്ച്
കുഞ്ഞിക്കാലിളക്കുന്ന
കുഞ്ഞിപ്പെണ്ണാണവൾ..
അച്ഛൻറെ നെഞ്ചത്ത്
തുള്ളിക്കളിക്കുന്ന
കളിക്കുട്ടിയാണവൾ ..
കൗമാരകാല കാമുകൻറെ
കൊട്ടാരത്തിലെ രാജ-
കുമാരിയാണവൾ..
- അജി ആലത്ത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ